Sunday, December 4, 2011

വിരേചനം

അകത്തേക്കാള്‍ പുറമാണ് എപ്പോഴും അയാളെ ആകര്‍ഷിക്കാറുള്ളത്. ഇവിടെ ചില്ലിട്ട ഒരു ജനലിലൂടെ അയാള്‍ പുറത്തെ ദയവില്ലാത്ത വേനലിലേക്ക് നോക്കി നില്ക്കുകയാണ്‌. മീനമാസമാണ്. വെയിലിന്‍റെ തീഷ്ണത ചില്ലുജനല്‍ അതേ പടി ആഗിരണം ചെയ്യുന്നുണ്ട്. ഈ ജനലുള്ളതു കൊണ്ടാണ് താന്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് അയാള്‍ക്ക്‌ തോന്നിയിട്ടുണ്ട്. ശാസ്ത്രീയമായ് വ്യാഖ്യാനിക്കാന്‍ ആകുന്ന ഭീതിദയമായ ആ അവസ്ഥയുടെ അറിവില്‍ പലപ്പോഴും അയാള്‍ ഭയപ്പെട്ടിട്ടുമുണ്ട്. അസാധാരണമായ വിധത്തില്‍ മയങ്ങി നില്ക്കുന്ന അനാകര്‍ഷകങ്ങളായ കണ്ണുകള്‍ അയാള്‍ തെരുവിലേക്ക് അലക്ഷ്യമായ് എറിഞ്ഞിട്ട് കുറച്ചു നേരമായ്. നിമിഷം പ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തിന്‍റെ ഒരറ്റത്താണ് ഈ തെരുവ്. അധികം സ്ഥാപനങ്ങള്‍ ഒന്നും ഇല്ലാത്ത ഒന്ന്. അതിനാല്‍ ആളുകളും വാഹനങ്ങളും ശബ്ദങ്ങളും സഹിക്കാവുന്നതെ ഉള്ളു. മുന്‍പിലെ കണ്ണാടി ജനാലയില്‍ കൂടി ശബ്ദം കടന്നു വരികയുമില്ല. കാണുന്ന അലോസരപ്പെടുത്തുന്നതും അല്ലാത്തതും ആയ ദൃശ്യങ്ങള്‍ക്ക് പിന്നണി കൊടുക്കുക എന്ന രസകരമായ വ്യായാമം. നിലനില്ക്കുന്നു എന്ന തോന്നല്‍ സ്വയം ഉണ്ടാക്കണമല്ലോ?

അല്‍പനേരം മുന്‍പ് ഒരു പട്ടി കുരച്ചുകൊണ്ട് മറ്റൊരു പട്ടിയെ ഓടിക്കുന്നത് , ജനലില്‍ കൂടി അയാള്‍ കണ്ടു. മുന്നേ ഓടുന്ന പട്ടിക്ക് അയാള്‍ പിന്നണി കൊടുത്തത് ഇങ്ങനെയാണ്. " എന്നെ രക്ഷിക്കു, ... എന്‍റെ മാനം  രക്ഷിക്കൂ... ആ നീചന്‍ എന്നെ ബലമായ്‌ പ്രാപിക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ക്കൊന്നും അമ്മപെങ്ങമ്മാരില്ലേ? ". തീര്‍ത്തും വൈകാരികമായ് അത്രയും പറഞ്ഞുകഴിഞ്ഞതും അയാള്‍ ചിരിക്കുവാന്‍ തുടങ്ങി. മുറിയില്‍ ആരുമില്ലെങ്കിലും പൊടുന്നനെ അയാള്‍ക്ക്‌ ചെറിയൊരു ലജ്ജയും തോന്നി.

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് അയാളുടെ സെല്‍ ഫോണ്‍ ശബ്ദിച്ചിരുന്നു. അങ്ങേ തലക്കല്‍ അതേ പെണ്‍കുട്ടി. മനോഹരമായ ശബ്ദത്തില്‍ അവള്‍ പറഞ്ഞു. " താങ്കളുടെ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയാണ്. അധികം വൈകാതെ തന്നെ ഞങ്ങളുടെ പ്രതിനിധി താങ്കളുടെ വാതില്ക്കലെത്തും. താങ്കള്‍ ദയവായ് ഫ്ലാറ്റില്‍ തന്നെ കാത്തിരിക്കുക."

ഫോണില്‍ സംസാരിക്കുമ്പോള്‍ തന്നെ അയാളുടെ മുഖം അന്യമായ ഏതൊ പ്രത്യാശയാല്‍ തിളങ്ങിയിരുന്നു. കസേരകളെല്ലാം ഒന്നുകൂടി ശരിയാക്കിയിട്ടുകൊണ്ട് അയാള്‍ അകത്തെ മുറിയില്‍ പോയി മദ്യവും ഗ്ലാസ്സുകളും സിഗറെറ്റും എല്ലാം എടുത്ത് കൊണ്ടുവന്നു. പരമാവധി വേഗത്തില്‍ ഫാന്‍ ഓണ്‍ ചെയ്ത്, അയാള്‍ ഒന്നൊഴികെ എല്ലാ ജനലുകളും തുറന്നിട്ടു. ജനലുകള്‍ തുറക്കുന്നത് അയാള്‍ക്ക്‌ ഇഷ്ടമുള്ള കാര്യമല്ല. അയാള്‍ ശബ്ദങ്ങളെ വെറുത്തിരുന്നു. പക്ഷേ, വരാന്‍ പോകുന്ന പ്രിയപ്പെട്ട ആള്‍ക്ക് അയാളുടെ മാനസികാവസ്ഥ ആവണം എന്നില്ലല്ലോ?

 അയാള്‍ കുപ്പി തുറന്ന് ലേശം പകര്‍ത്തി വെള്ളമൊഴിച്ച് പതുക്കെ കഴിച്ചു. ഒരു പുകയെടുത്തു. മേശമേല്‍ കിടന്നിരുന്ന ആഴ്ചപ്പതിപ്പ് മറിച്ചു നോക്കി. മടുത്തപ്പോള്‍ , അക്ഷരങ്ങളുടെ പക്ഷികളെ വെടിഞ്ഞ്, കണ്ണുകളിലെ ആകാശത്തെ തേടി ജനലരുകിലേക്ക് നീങ്ങി. തെരുവില്‍ കുറെ കൊച്ചു പെണ്‍കുട്ടികള്‍. അടുത്തുള്ള residents കോളനിയിലെ പേരറിഞ്ഞുകൂടാത്ത കുട്ടികള്‍. ബസ്സ്‌ സ്റ്റോപ്പ്‌ എന്ന ബോര്‍ഡ്‌ തൂക്കിയിട്ടിരുന്ന തണല്‍മരത്തിനു ചുവട്ടില്‍ അവര്‍ ഓടിക്കളിക്കുന്നു. ഒച്ചയെടുക്കുന്നു. ആ കൊച്ചു നൈര്‍മല്യങ്ങളോട് അയാള്‍ക്കെന്നും അങ്ങേയറ്റത്തെ കൗതുകം ആയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, ഒരു വൈകുനേരം, ഇതേ തെരുവില്‍, യാഥാര്‍ത്ഥ്യത്തെ പ്രശ്നവല്‍ക്കരിച്ചു കൊണ്ട് തന്‍റെ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അയാളുടെ കണ്മുന്നില്‍ വച്ച്, ഇത്തരത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിര്‍മ്മലമായ പുഞ്ചിരിക്കു മുകളിലൂടെ ഒരു കാറിന്‍റെ ചക്രങ്ങള്‍ കയറിയിറങ്ങിയിരുന്നു. ആ ദൃശ്യത്തിന് അനുയോജ്യമായ ഒരു ശബ്ദം കൊടുക്കാനാകാതെ അയാള്‍ സ്തംഭിച്ചു നിന്നു. അശ്ലീലമാക്കപ്പെട്ട ആ പുഞ്ചിരി അയാളെ പിന്നീട് ഏറെക്കാലം അസ്വസ്ഥനാക്കിയിരുന്നു. ആ ദൃശ്യം സ്വയം ഓര്‍മ്മയില്‍ കടന്നു വരുമ്പോഴെല്ലാം, കാറ്റിലുലഞ്ഞു ചിതറിപ്പോയ തന്‍റെ നെല്‍ച്ചെടിയെ ഓര്‍ത്ത് ഒരു കര്‍ഷകന്‍ വിഷാദിക്കുന്നത് പോലെ അല്പമാത്രമായ ഒന്നേ ഇപ്പോള്‍ അയാള്‍ക്ക്‌ തോന്നാറുള്ളൂ .

അന്നേരം അറിയിപ്പുമണി മുഴങ്ങി. അയാള്‍ ഓടിച്ചെന്ന് വാതില്‍ തുറന്നു. കറുത്ത പാന്‍റ്സും ഇളം നീല ഷര്‍ട്ടും ധരിച്ച്, ടൈ അണിഞ്ഞ ഒരു ചെറുപ്പക്കാരന്‍. കയ്യില്‍ ഏതാനും ഫയലുകള്‍. നിലത്ത് ഒരു വലിയ suitcase .

" ഗുഡ് മോര്‍ണിംഗ്  സര്‍, എന്‍റെ പേര് രഞ്ജിത്ത്. ഞാന്‍ വരുമെന്ന് താങ്കളെ അറിയിച്ചിരുന്നു. "

അയാള്‍ ചിരിച്ചുകൊണ്ട് ആഗതനെ മുറിക്കുള്ളിലേക്ക് ക്ഷണിച്ചു. suitcase  താങ്ങിയെടുക്കുന്നതിനിടെ രഞ്ജിത്ത് ചോദിച്ചു.

" സാര്‍ കാത്തിരുന്നു മുഷിഞ്ഞോ? "

" ഇല്ല"

അയാള്‍ ചിരിച്ചുകൊണ്ട് തന്നെ ഇരിക്കാന്‍ ആംഗ്യം കാട്ടി. ചുവന്ന വെല്‍വെറ്റ് കൊണ്ട് ഭംഗി കൂട്ടിയ കുഷ്യനില്‍ ചെറുപ്പക്കാരന്‍ ഇരുന്നു. മെലിഞ്ഞു സുമുഖനായ രഞ്ജിത്ത് അയാളെയും മുറി ഒട്ടാകെയും നോക്കി ഹൃദ്യമായ് ചിരിച്ചു. ' മദ്യം കഴിക്കൂ' എന്ന ആതിഥേയന്‍റെ ക്ഷണം നിരസിച്ചുകൊണ്ട് , രഞ്ജിത്ത് തന്‍റെ കയ്യിലിരുന്ന ഒരു ഫയല്‍ തുറന്നു കാണിച്ചു.

" താങ്കളുടെ ലാബ്‌ റിസള്‍ട്ട്‌ ആണിത്. ശ്രദ്ധിച്ചു നോക്കൂ. proceedures  എല്ലാം തന്നെ താങ്കള്‍ വ്യക്തമായ് മനസ്സിലാക്കണം എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എല്ലാം ഉത്തരം പറയാന്‍ ഞാന്‍ ഒരുക്കവുമാണ്. "

അയാള്‍ ഫയല്‍ തുറന്നു നോക്കി. ആദ്യപേജില്‍ കമ്പനിയുടെ പേര്. തനിക്കു അപരിചിതമായ ഏതോ ഭാഷയില്‍. അലസനായ് ഇരിക്കുന്ന കഴുകനും, ആകാശത്തെ ഏതോ ബിന്ദുവില്‍ നിന്നും ആരംഭിക്കുന്ന പ്രകാശരേണുക്കളും ചേര്‍ന്ന മുദ്ര. താഴെ ലോകഭാഷയില്‍ കമ്പനിയുടെ പേര്. തുടങ്ങിയ  വര്‍ഷം. ഉപശീര്‍ഷകങ്ങള്‍ . അടുത്ത പേജില്‍ കമ്പനി CEO യുടെ കുറിപ്പ്. ചുവന്ന മുഖം. പേരില്‍ ഒരു Balkan  ചുവ. തുടര്‍ന്ന് കമ്പനിയുടെ ഇന്ത്യന്‍ അധികാരിയുടെ കുറിപ്പ്. അതിനടുത്ത പേജില്‍ റീത്ത ബ്രൌണ്‍ ന്‍റെ പ്രശസ്തമായ ഒരു വാചകം , അതിനു ചേര്‍ന്ന എല്ലാവിധ ഭയഭക്തി ബഹുമാനത്തോടെയും അച്ചടിച്ച്‌ വച്ചിരിക്കുന്നു.

" The most Important key of happiness is Bad Memory. "

തുടര്‍ന്ന് തന്‍റെ വ്യക്തിഗത വിവരങ്ങള്‍. പേരും ലിംഗവും ജാതിയും മതവും വിദ്യാഭ്യാസ യോഗ്യതകളും ജോലിപരിചയവും ഫോട്ടോയും എല്ലാം. തുടര്‍ന്ന് തന്‍റെ രോഗത്തിന്‍റെ വിവരണം. അസാധാരണമായ ഉന്മേഷക്കുറവു, വിശപ്പില്ലായ്മ, തീവ്രമായ ദാഹം , കാരണങ്ങളില്ലാത്ത ശരീരവേദനകള്‍, ഉറക്കമില്ലായ്മ, അപ്രതീക്ഷിതമായ് വന്നു ഭവിക്കുന്ന സ്വഭാവ വൈചിത്ര്യങ്ങള്‍ , പുരുഷന്മാരില്‍ കാണുക വിരളമായ ലൈംഗീക ആസക്തി കുറവ്, ഏതിനം ലഹരിയോടും അമിതമായ ആവേശം, കേള്‍വി ശക്തിക്ക് ചെറിയ തകരാറ്.

അടുത്ത പേജില്‍ രോഗിയുടെ ജീവിത സാഹചര്യങ്ങളെ പറ്റിയും സാമൂഹിക ജീവിതത്തെയും പറ്റിയുള്ള വിവരണം. സിനിമ. സാഹിത്യം. പരാജയപ്പെട്ട എഴുത്തുകാരന്‍. എവിടെയം പുച്ചിക്കപ്പെടുന്ന സംഘടനാ പ്രവര്‍ത്തകന്‍. തര്‍ക്കിച്ചു ജയിക്കാനുള്ള പ്രാപ്തിക്കുറവ്.  യാഥാര്‍ത്ഥ്യങ്ങളെയും സ്വപ്നങ്ങളെയും വേര്‍തിരിച്ചറിയാനുള്ള ശേഷിക്കുറവ്. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും , 'ഞാന്‍ ഒന്നും അറിഞ്ഞില്ലേ' എന്ന മട്ടില്‍ വഴുതിപ്പോകുന്ന സ്വഭാവം. സാമൂഹികമായ യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ജീവിതം. നിലനില്ക്കുന്ന എല്ലാത്തിനേയും നിഷേധിക്കുന്ന പ്രകൃതം. നിരാശപ്പെടുത്തിയ ഒന്നിനെ നന്നാക്കാന്‍ മുന്നിട്ടിരങ്ങായ്ക. ഏതോ ഒന്നിനാല്‍ ബാധിക്കപ്പെടത് പോലെയുള്ള സ്വയം കരുതല്‍ . പൂര്‍ണ്ണമായ ഏതോ ഒന്നിന് വേണ്ടി അനന്തമായുള്ള കാത്തിരിപ്പ്‌. എന്തോ അനിയന്ത്രിതമായ ചില ഭയങ്ങള്‍. താന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന തീവ്രമായ സംശയം.

ശേഷം പേജുകളില്‍ ടെസ്റ്റിന്‍റെ വിവരണങ്ങള്‍ ആയിരുന്നു. മെഡിക്കല്‍ ഭാഷയില്‍ എഴുതിയ കുറെ കാര്യങ്ങള്‍. ECG , X ray , Scanning  റിസല്‍ട്ടുകളും രക്ത - കഫ - മല- മൂത്ര വിശകലനങ്ങളും . ഒരു പേജില്‍ നേരുകെ പിളര്‍ന്ന ഒരു തലച്ചോറിന്‍റെ ചിത്രം. zoology  പുസ്തകത്തിലേതു പോലെ ഭാഗങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അടുത്ത പേജില്‍ വീണ്ടും ആ തലച്ചോര്‍ ചിത്രം. ഇക്കുറി അതില്‍ ചില പോയിന്‍റുകള്‍ അടയാളപ്പെടുത്തിയിരിക്കുന്നു. നൂറു കണക്കിന് വരുന്ന ചുവന്ന ബിന്ദുക്കള്‍. ഒരിടത് ടെസ്റ്റ്‌ നടത്തിയ ഡോക്ടറുടെ കയ്യൊപ്പ് ഉണ്ട്. അടിയില്‍ ചുവന്ന മഷിയില്‍ extreme  എന്നൊരു വാക്കും.

അയാള്‍ക്ക്‌ ലാബ്‌ ടെസ്റ്റ്‌ നടന്ന ദിവസം ഓര്‍മ്മ വന്നു. രാവിലെ 8 മണിയോടെ, അതേ വശ്യമായ ശബ്ദമുള്ള പെണ്‍കുട്ടി വിളിച്ചു. നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള അവരുടെ അള്‍ട്രാ മോഡേണ്‍ ലാബില്‍ ഉച്ചയോടെ എത്തിച്ചേരണം എന്നായിരുന്നു നിര്‍ദ്ദേശം. മാന്യമായ് പെരുമാറുന്ന ആളുകള്‍ ഉണ്ടായിരുന്ന ആ തണുപ്പ് നിറഞ്ഞ കെട്ടിടം , നഗരത്തിന്‍റെ ഊഷരമായ അന്തരീക്ഷത്തില്‍ ഒരു ദ്വീപു പോലെ തോന്നിച്ചു. റിസപ്ഷനില്‍ ടെസ്റ്റിനുള്ള പണം നല്‍കിയതിനു ശേഷം അയാള്‍ അകത്തേക്ക് കടന്നു. താന്‍ ഒരു സ്കൈനെറ്റില്‍ പ്രവേശിച്ചതു പോലെയാണ് അയാള്‍ക്ക്‌ തോന്നിയത്. പരസ്പരം പതുക്കെ സംസാരിച്ച് ഉറക്കെ ചിരിക്കുന്ന മനുഷ്യരും , ഒട്ടും ആയാസമില്ലാതെ , അമര്‍ഷത്തിന്‍റെ  യാതൊരു സ്വരവും കേള്‍പ്പിക്കാതെ പണിയെടുക്കുന്ന യന്ത്രകൈകളും. അങ്ങേയറ്റത്തുള്ള മാന്യതയോടെ അവര്‍ പെരുമാറി. തിരിച്ചു അയാളും. ഫിസിക്കല്‍ ടെസ്റ്റുകള്‍ക്ക് ശേഷം അയാളുടെ ശരീരത്തിലെ വിവിധതരം മാലിന്യങ്ങളെയും ഒഴുകുന്ന രക്തത്തിന്‍റെ ശുദ്ധിയും അവര്‍ പരിശോധനാ വിധേയമാക്കി. അതിനു ശേഷമാണ് അയാള്‍ക്ക്‌ ഏറ്റവും രസകരമായ് തോന്നിയ പരിശോധന നടന്നത്. നനുത്ത ഒരു കസേരയില്‍ അയാളോട് ഇരിക്കാന്‍ നിര്‍ദേശിച്ചു ഒരുവന്‍. അപരന്‍ ശിരസ്സില്‍ ഹെല്‍മെറ്റ്‌ പോലെ എന്തോ ഒന്ന് ധരിപ്പിക്കുകയും ചെയ്തു. ചെന്നിയിലും ഹൃദയത്തിന്‍റെ ഭാഗത്തും നട്ടെല്ലിന്‍റെ ഭാഗത്തും നാഡികളിലും കാല്‍മുട്ടുകളിലും എന്തോ ചില വയറുകളും ഘടിപ്പിച്ചു. തനിക്കു ഭ്രാന്താണെന്ന് കരുതി ഇവര്‍ തന്നെ ഷോക്കടിപ്പിക്കുവാന്‍ പോകുന്നുവോ എന്നയാള്‍ ഒരു നിമിഷം പേടിച്ചു. അത് മനസ്സിലാക്കിയിട്ടെന്നവണ്ണം അതിനെല്ലാം നേതൃത്വം കൊടുത്ത ഡോക്ടര്‍ പറഞ്ഞു.

" പേടിക്കണ്ട.. ഇതു ഞങ്ങളുടേത് മാത്രമായ നൂതനമായ ഒരു പരിശോധനാ മാര്‍ഗ്ഗമാണ്. താങ്കളുടെ ശരീരത്തിന് ഇതു മൂലം യാതൊരു അസൌകര്യവും ഉണ്ടാകില്ല. തീര്‍ച്ച..."

" ഞാന്‍ എന്ത് ചെയ്യണം..?"

" പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. ഒന്നും ചെയ്യാനില്ലാത്ത സമയം എങ്ങനെയാണോ അതിജീവിക്കുന്നത് , അത് പോലെ പ്രവര്‍ത്തിക്കാം. ചിന്തിക്കാം, സ്വപ്നം കാണാം , പാട്ട് പാടാം, സംസാരിക്കാം . ഉറങ്ങരുത് എന്ന് മാത്രം..."

അയാള്‍ കുറച്ചു നേരം ഡോക്ടര്‍ പറഞ്ഞതിനെ പറ്റി ആലോചിച്ചു. വൈകാതെ തന്നെ ചിന്തകള്‍ അതില്‍ നിന്നും തെന്നി മാറുകയും ചെയ്തു.

ഏതാനും മണിക്കൂറുകള്‍ക്കു ശേഷമാണ് അയാള്‍ക്ക്‌ ശീതീകരണിയുടെ സുഖകരമായ തണുപ്പ് വിട്ടു തിരിച്ചു പോരണം എന്ന് തോന്നിത്തുടങ്ങിയത്. പരിശോധനാ കസേര വിട്ടെഴുനെല്‍ക്കുമ്പോള്‍ , തന്‍റെ പരിശോധകര്‍ എല്ലാവരും തന്നെ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി നില്‍ക്കുന്നത് കണ്ടു. അനുഭവഞ്ഞരായ ഡോക്ടര്‍മാര്‍ കൈവിരലുകള്‍ ചുണ്ടോടു ചേര്‍ത്ത് ഗഹനമായ്‌ ചിന്തിക്കുന്നതായും. അയാളും കൌതുകതോടെ സ്ക്രീനില്‍ നോക്കി. ഒരു തലച്ചോറിന്‍റെ ചിത്രം. അതില്‍ അവിടവിടെയായ് നൂറു കണക്കിന് ചുവന്ന പൊട്ടുകള്‍. പുറത്തിറങ്ങാന്‍ നേരം ഡോക്ടര്‍ പറഞ്ഞു.

"എല്ലാം ശരിയാകും. ഞങ്ങള്‍ അതുറപ്പു തരുന്നു. അധികം വൈകാതെ തന്നെ ഞങ്ങള്‍ താങ്കളെ തേടിയെത്തും. .."

ഊഷ്മളമായ് എത്രയും പറഞ്ഞു, ഒരു സംരക്ഷകനെ പോലെ ഡോക്ടര്‍ തന്‍റെ കൈ പിടിച്ചു കുലുക്കിയപ്പോള്‍ , അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഒരു ലഘുത്വം അനുഭവപ്പെട്ടു.

അതേ. തീര്‍ച്ചയായും താന്‍ അന്ന് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ട ചിത്രം തന്നെയാണിത്.  അയാള്‍ കയ്യിലിരുന്ന താളിലേക്ക് വീണ്ടും നോക്കി. ഒരു തലച്ചോര്‍. നൂറു കണക്കിന് ചുവന്ന പൊട്ടുകള്‍.


ചെറുപ്പക്കാരന്‍റെ ശ്രദ്ധ അയാള്‍ വീണ്ടും മദ്യത്തിലേക്ക് ക്ഷണിച്ചു. രഞ്ജിത്ത് പറഞ്ഞു.

" ഞാന്‍ കഴിക്കില്ല സര്‍, പുകവലിയും ഇല്ല. എന്നാല്‍ ഇതിനോടൊന്നും എനിക്ക് യാതൊരു വെറുപ്പും ഇല്ല. മനുഷ്യന്റെ വേദനകളെ ശമിപ്പിക്കാന്‍ ഉതകുന്ന എന്തിനേയും അംഗീകരിക്കാന്‍ എന്റെ ട്രെയിനിംഗ് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് അകലം സൂക്ഷിക്കുന്നില്ല. അതിനാല്‍ താങ്കള്‍ ഓഫര്‍ ചെയ്ത ഗ്ലാസില്‍ ഞാന്‍ അല്പം തണുത്ത  വെള്ളം കുടിക്കാന്‍ പോകുന്നു. "

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു ചൂടുള്ള മദ്ധ്യാഹ്നം. പതിവിലും ഏറെ വിഷാദവാനായിരുന്നു അന്ന്.4  പെഗ്ഗുകളുടെയും ഏതാനും സിഗരെട്ടുകളുടെയും താരാട്ടില്‍ മയങ്ങാന്‍ തുടങ്ങുമ്പോഴാണ്, വര്‍ത്തമാന പത്രത്തിന്‍റെ അവസാനപേജില്‍ ഉണ്ടായിരുന്ന ഒരു പരസ്യം ശ്രദ്ധിച്ചത്. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പേരിലുള്ള പരസ്യം.

" ശല്യപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും , മുന്നോട്ടുള്ള ജീവിതത്തിനു വിലങ്ങുതടിയാകുന്ന നൈരാശ്യങ്ങളില്‍ നിന്നും മോചനം. "

അല്പനേരം അയാള്‍ അതിനെ പറ്റി ആലോചിച്ചു. ശേഷം അതില്‍ പറഞ്ഞിരുന്ന നമ്പറിലേക്ക് വിളിച്ചു.

മനോഹരമായ് സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു ഫോണ്‍ എടുത്തത്‌. ഇംഗ്ലീഷിലും മലയാളത്തിലും അവള്‍ അനായാസേന സംസാരിച്ചു. ശബ്ദത്തോട്‌ പ്രണയം തോന്നിത്തുടങ്ങിയതോടെ അയാള്‍ പരസ്യത്തെ പറ്റി അന്വേഷിച്ചു. അവള്‍ പറഞ്ഞ മറുപടി അയാളെ കീഴ്പെടുത്താന്‍ തക്ക കരുത്ത് ഉള്ളതായിരുന്നു. കമ്പനിയേയും അതിന്‍റെ ഉല്‍പ്പന്നങ്ങളെയും പറ്റി വളരെ ലഘുവായ്‌ എന്നാല്‍ വ്യക്തമായ് ആ പെണ്‍കുട്ടി പറഞ്ഞു തന്നു. ഒടുക്കം ഇങ്ങനെയാണ് അവള്‍ സംസാരം അവസാനിപ്പിച്ചത്.

" ഈ ലോകത്ത് എന്തിനേക്കാളും മീതെയാണ് മനുഷ്യമനസ്സിന്‍റെ  സമാധാനം എന്ന് ഞങ്ങളുടെ ട്രെയിനിംഗ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. "

ഗ്ലാസ്‌ താഴെ വച്ചുകൊണ്ട് രഞ്ജിത്ത് ചോദിച്ചു.

" സാറിന് എന്താണ് അറിയേണ്ടത്..?"

ഒരു പെഗ്ഗ് കൂടി പകര്‍ത്തുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.

"എല്ലാം"

ഏതാനും നിമിഷങ്ങളുടെ നിശബ്ധതക്കു ശേഷം രഞ്ജിത്ത് പറയാന്‍ തുടങ്ങി.

" ആ ഫയലില്‍ കാണുന്ന കാര്യങ്ങള്‍ തന്നെ. യൂറോപ്പിലും ഏഷ്യയിലും അമേരിക്കകളിലും ആയ് 32  രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഒരു കമ്പനിയുടെ പ്രതിനിധിയാണ് ഞാന്‍. Established  in  1942 . കാഫ്കയുടെ നാടായ പ്രാഗില്‍ ആണ് ഞങ്ങളുടെയും ജനനം. വിശപ്പടങ്ങിയ കഴുകന്‍ ആയിരുന്നു ഞങ്ങളുടെ ലോഗോ. രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസേനയിലെ പട്ടാളക്കാര്‍ക്കും മുറിവേറ്റ സാധാരണ ജനങ്ങള്‍ക്കും ചികിത്സാസൗകര്യം ഒരുക്കിക്കൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ ബാല്യം ചിലവഴിച്ചത്. യുദ്ധമെല്ലാം അവസാനിച്ച് യൂറോപ്പ് ശിഥിലമായ കാലത്ത് ഞങ്ങള്‍ പ്രാഗില്‍ ഞങ്ങളുടെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചു. പലതരം വേദനകള്‍ക്കായുള്ള മരുന്നുകള്‍ ആയിരുന്നു ഞങ്ങളുടെ ഉത്പന്നങ്ങള്‍. കടുത്ത തലവേദനക്കും  പുറം വേദനക്കും മറ്റുമായ് ഞങ്ങള്‍ ഉണ്ടാക്കിയ മരുന്നുകള്‍ ഞങ്ങള്‍ക്ക് വടക്കന്‍ യൂറോപ്പിലും പടിഞ്ഞാറന്‍ യൂറോപ്പിലും ശാഖകള്‍ തുടങ്ങാന്‍ സഹായകമായ്. പിന്നീട് വന്ന ശീതസമരത്തിന്‍റെ നാളുകളില്‍, പ്രാഗ് വസന്തത്തിന്റെയും operation ഡാന്യുബിന്റെയും പുതു കോളനിവാഴ്ച്ചകളുടെയും നാളുകളില്‍, ജൈവ-രാസായുധങ്ങളെ പറ്റി നീണ്ട ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത്, ഞങ്ങള്‍ അതുമൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ ചെറുക്കുന്ന മരുന്നുകള്‍ക്കായുള്ള ഗവേഷണത്തിലേക്കും തിരിഞ്ഞു..."


" കൊള്ളാം, സംസ്കാരങ്ങള്‍ ചീഞ്ഞു നിങ്ങള്‍ക്ക് വളമായ്. അല്ലെ? "


" നിഷേധിക്കുന്നില്ല സര്‍, പക്ഷെ അധിനിവേശങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന , പരസ്പരം തമ്മിലടിക്കുന്ന ആത്മബോധം നഷ്ടപ്പെട്ട ഒരു ജനത ബാള്‍ക്കന്‍ ഉള്‍ക്കൊണ്ടിരുന്നു. എന്തിലും ഇതിലും ഒപ്പിച്ചു പോവുക എന്നതാണ് ബാള്‍ക്കന്‍ ജനതയുടെ നിയോഗം.."


അയാള്‍ നിഷേധിച്ചില്ല.


" 32  ല്‍ 12 രാജ്യങ്ങളിലും ഞങ്ങളുടെ ഗവേഷണസ്ഥാപനങ്ങള്‍ എന്ന് പ്രവര്‍ത്തിക്കുന്നു. ഇതില്‍ 8 രാജ്യങ്ങളിലായ് 13  യുനിവേഴ്സിറ്റികളില്‍ ഞങ്ങള്‍ക്ക് ഫാക്കല്‍റ്റിയും ഉണ്ട്. പുതിയ ഇനം മരുന്നുകളുടെ ഉത്പാദനം ഞങ്ങളെ  ലോകത്തിന്‍റെ മുന്‍നിരയിലെത്തിച്ചു. ഞങ്ങള്‍ ഏഷ്യാപസഫിക്കിലും അമേരിക്കകളിലും പശ്ചിമേഷ്യയിലും എല്ലാം ശാഖകള്‍ തുടങ്ങി. എണ്‍പതുകളുടെ ഒടുക്കം പ്ലാസ്റ്റിക്‌ മനുഷ്യരുടെ പാട്ടുകളില്‍ ബാള്‍ക്കന്‍ ജനത തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ കാലത്ത്, വംശീയ കലാപങ്ങള്‍ മൂര്‍ധന്ന്യത്തിലെത്തിയ കാലത്ത്, കിഴക്കന്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ രാക്ഷ്ട്ര- സംസ്കാര- മാനവികതാ ശിതിലീകരണത്തിന്റെ നാളുകളില്‍ , ഞങ്ങള്‍ ഞങ്ങളുടെ ആഗോള ആസ്ഥാനം ദുബായ് ലേക്ക് മാറ്റി. അക്കാലത്ത് തന്നെയാണ് പെഴ്സണല്‍ കംപ്യുട്ടറുകളുടെ ആവിര്‍ഭാവവും. മാറി വരുന്ന ലോക സാഹചര്യവും മനുഷ്യനിര്‍മ്മിത ബുദ്ധിയുടെ അനന്തസാധ്യതകളും കണക്കിലെടുത്ത് ഞങ്ങള്‍ കുറെ പണം കമ്പ്യൂട്ടര്‍ ഗവേഷണങ്ങള്‍ക്കായ് ചിലവഴിച്ചു. അങ്ങനെ തീര്‍ത്തും ആധുനികമായ തെറ്റുപറ്റാത്ത മെഡിക്കല്‍ ഉപകരണങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ലോകമെമ്പാടും എന്ന് ഞങ്ങളുടെ ഉത്പന്നങ്ങള്‍ അടിയന്തിരശസ്ത്രക്രിയാമുറികളെ  അലങ്കരിക്കുന്നു. ഏറെക്കുറെ എല്ലാവിധ രോഗങ്ങള്‍ക്കും ഞങ്ങള്‍ ഇന്നു മരുന്നുകള്‍ ഉണ്ടാക്കുന്നു. ഏതു രോഗവും കണ്ടുപിടിക്കാന്‍ ഉതകുന്ന നൂതന സാമഗ്രികള്‍ ഉണ്ടാക്കുന്നു. അള്‍ട്രാ scientific  എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ശസ്ത്രക്രിയാമുറകള്‍ കണ്ടു പിടിക്കുന്നു. "


അയാള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ഒന്ന് നിര്‍ത്തിയ ശേഷം രഞ്ജിത്ത് തുടര്‍ന്നു.


" പക്ഷേ , ചിലപ്പോഴെല്ലാം അതിദയനീയമായ് ഞങ്ങളുടെ മരുന്നുകള്‍ പരാജയപ്പെട്ടു. റഷ്യയില്‍ ... ചൈനയില്‍...പ്രാഗില്‍.... അപ്രതീക്ഷിതമായ് പലയിടങ്ങളിലും ഞങ്ങള്‍ പരാജയപ്പെട്ടു.  "


അയാള്‍ ആകാഷയോടെ കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും ഗ്ലാസ്സിലേക്കു വെള്ളം പകര്‍ത്തുകയായിരുന്നു.


" ശരീരത്തിന്‍റെ വേദനകളെ നശിപ്പിക്കാന്‍ ആയിരുന്നു ഞങ്ങളുടെ മരുന്നുകള്‍. വേദനകള്‍ എല്ലാം തന്നെ ശരീരികമാണെന്ന് ഞങ്ങള്‍ കരുതി. മാനസികം എന്നു പറയുന്ന എല്ലാ തരം വേദനകളും ദുര്‍ബലമായ ശരീരത്തോടുള്ള പുച്ഛം കൊണ്ടാണ് ഉണ്ടാകുന്നതെന്ന് ഞങ്ങള്‍ കരുതി. അത് തെറ്റാണെന്ന് ബോധ്യപ്പെടാന്‍ 90 കള്‍ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ ജീവിച്ചിരുന്ന ഒരു ഇറച്ചിവില്പനക്കാരനില്‍ കൂടിയാണ് അത് വെളിവായത്.  അയാള്‍ക്ക്‌ അസഹനീയമായ തലവേദനയും , അസാധാരണമായ ഉന്മേഷക്കുറവും മറ്റു ചെറിയ ചെറിയ അസ്വസ്ഥതകളും. ദുര്‍ബലനായ ആ മനുഷ്യന് മുന്നില്‍ ഞങ്ങളുടെ മരുന്നുകളെല്ലാം അമ്പേ പരാജയപ്പെട്ടു. എണ്‍പതുകളില്‍ തന്നെ ഞങ്ങള്‍ പുറത്തിറക്കിയിരുന്ന , മയക്കുമരുന്നിന്‍റെ അംശം ഉണ്ടെന്നുള്ള കാരണത്താല്‍ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരുന്ന , വിഷാദരോഗത്തിനുള്ള മരുന്നുകള്‍ക്ക് വരെ അയാളില്‍ യാതൊരു മാറ്റവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മരുന്ന് ഉപയോഗിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ ഉറക്കം. ഉറക്കം കഴിഞ്ഞാല്‍ വീണ്ടും പഴയത് പോലെ തന്നെ. ഞങ്ങളുടെ ഗവേഷകര്‍ക്ക്‌ ഊണും ഉറക്കവും നഷ്ടപ്പെട്ടു. ലാബുകളില്‍ രാവുകളും പകലുകളും തമ്മില്‍ വിവേചിച്ചറിയുക ദുഷ്ക്കരമായ്. പതിയെ പതിയെ ഞങ്ങളുടെ ഗവേഷകരിലും അതെ ഉത്സാഹക്കുറവു കാണുന്നതായ് ഞങ്ങള്‍ മനസ്സിലാക്കി. തോല്‍വി സമ്മതിക്കാന്‍ തുടങ്ങുമ്പോഴാണ് ബെയ്ജിംഗ് ലെ ഞങ്ങളുടെ ഓഫീസില്‍ നിന്ന് ഇത്തരത്തില്‍ അസുഖം ബാധിച്ച ഒരാളെ പറ്റിയുള്ള റിപ്പോര്‍ട്ട്‌ കിട്ടുന്നത്. രോഗിയുടെ സ്വഭാവവും രോഗലക്ഷണങ്ങളും എല്ലാം നൂറു ശതമാനം ശരി. അധികം വൈകിയില്ല, പ്രാഗിലെ ഞങ്ങളുടെ പഴയ കേന്ദ്ര ഓഫീസില്‍ ഏതാനും ആഴ്ചകള്‍ക്കകം ഇത്തരത്തില്‍ നൂറു കണക്കിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഹങ്കറിയിലും സെര്‍ബിയിലും റൊമാനിയയിലും ജോര്‍ജിയയിലും റഷ്യയിലും ചൈനയിലും വിയറ്റ്നാമിലും അമേരിക്കയിലും ചിലിയിലും ഒക്കെയായ് ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് ഈ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നു മനസിലാക്കിയതോടെ , ഞങ്ങള്‍ അങ്ങേയറ്റം നിരാശാഭരിതരായ്. ഞങ്ങള്‍ക്ക് ഞങ്ങളോട് താനേ പുച്ഛം തോന്നിത്തുടങ്ങിയ അക്കാലത്ത്, ഞങ്ങളുടെ കമ്പനിയുടെ ബുക്കരെസ്റ്റ് ശാഖയില്‍, മരുന്ന് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള ജോലിക്ക് ഒരു ജിപ്സിപ്പയ്യനെത്തി. റൊമാനികള്‍ക്കായുള്ള സംവരണത്തിന്‍റെ  ചിറകിലേറി ഞങ്ങളോട് ചേര്‍ന്ന , എല്ലായ്പ്പോഴും സന്തുഷ്ടനായ്‌ കാണപ്പെട്ട, നന്നായി ഫിഡില്‍ വായിക്കുമായിരുന്ന , ആ ചുവന്നു മെലിഞ്ഞ യുവാവ് റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ വിശദമായ്  പഠിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ എല്ലാവര്‍ക്കും തന്നെ സംഭവബഹുലമായ ഒരു സാമൂഹികജീവിതം ഉണ്ടായിരുന്നുവെന്നും, രക്ഷ്ട്രീയപരമായ അതിവൈകാരികത ഉള്‍ക്കൊള്ളുന്നവര്‍ ആണെന്നും, നിലനില്‍ക്കുന്ന വ്യവസ്ഥിതിയുടെ ജീര്‍ണതയിലേക്കുള്ള പോക്കില്‍ അങ്ങേയറ്റം നിരാശാഭരിതര്‍ ആണെന്നും അദ്ദേഹം കണ്ടെത്തി. അതൊരു തിരിച്ചറിവായിരുന്നു. നടുക്കുന്ന ഒരു റെവലേഷന്‍. ഗ്ലോബല്‍ സംസ്കാരത്തിന്‍റെ ഭാഗമായ് മതങ്ങളുടെയും ദൈവങ്ങളുടെയും പിന്തുണ ഉപേക്ഷിച്ചിരുന്ന ഞങ്ങള്‍ വീണ്ടും അവരുമായ് കൈ കോര്‍ത്തു. രോഗികളുടെ എണ്ണം കൂടുതല്‍ ഉണ്ടായിരുന്നിടത്തെല്ലാം ഞങ്ങള്‍ മതസംഘടനകളുടെ സഹായത്തോടെ ആശുപത്രികള്‍ സ്ഥാപിച്ചു. മുരുന്നുകള്‍ക്ക് പുറമെ, രോഗികള്‍ക്ക് ഞങ്ങളുടെ സേവകര്‍ പാട്ടുപാടിക്കൊടുത്തു. പ്രാര്‍ത്ഥന ചൊല്ലിക്കൊടുത്തു. ജപമാലകള്‍ കൊടുത്തു. ഹിന്ദു യോഗാത്മകതയും സെന്‍ ബുദ്ധിസവുമെല്ലാം ഞങ്ങള്‍ രോഗികളുടെ സാന്ത്വനത്തിനായ് ചിലവഴിച്ചു. അവിശ്വസനീയമായിരുന്നു ഫലം. വേദനകളുടെ അവസാനത്തെ അണുവും അലിയിച്ചു കളയുന്ന നിര്‍മ്മലമായ സ്നേഹത്തെപ്പറ്റി അറിഞ്ഞപ്പോള്‍, വേദനിക്കുന്നത് താന്‍ മാത്രമല്ല , തനിക്കു ചുറ്റുമുള്ള കോടിക്കണക്കിനു മനുഷ്യര്‍ കൂടിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ , അവരില്‍ പലര്‍ക്കും വിമുക്തി കണ്ടു തുടങ്ങി. ഞങ്ങളുടെ കമ്പനി വളര്‍ന്നു. വിശപ്പടങ്ങിയ കഴുകനോപ്പം അദൃശ്യമായ സ്നേഹവും ഞങ്ങള്‍ കമ്പനി മുദ്രയില്‍ അടയാളപ്പെടുത്തി. എന്നാല്‍... ഞങ്ങളില്‍ പലരും, അക്കാദമിക്കായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്ന പലരും ദൈവങ്ങള്‍ക്ക് എതിരായിരുന്നു. രഹസ്യമായ് ഞങ്ങള്‍ ഞങ്ങളുടെ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. വിഷാദം എന്ന രോഗം ഓര്‍മ്മകളില്‍ നിന്നോ ജീനുകളില്‍ നിന്നോ ഉണ്ടാകുന്നതാണ് എന്ന് അപ്പോഴേക്കും ലോകം മനസ്സിലാക്കിയിരുന്നു. വിഷാദം ജനിപ്പിക്കുന്ന ഓര്‍മ്മകളെ ഇല്ലാതാക്കാനുള്ള ഒരു മരുന്ന്...അതിനായ് ഞങ്ങള്‍ രണ്ടു വ്യാഴവട്ടക്കാലത്തോളം ഉറക്കമൊഴിച്ചു. ഒടുക്കം... ഒടുക്കം ഞങ്ങളത് നേടി...."


രഞ്ജിത്ത് അഭിമാനം കൊണ്ട് തിളങ്ങി. അവന്‍ കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി നിശബ്ദമായ് ആരോടോ നന്ദി പറയുന്നത് പോലെ തോന്നി. രഞ്ജിത്ത് ന്‍റെ സംസാരത്തിലും അവന്റെ കമ്പനി ചരിത്രത്തിലും അപ്പോഴേക്കും അയാള്‍ അതീവതല്പരനായ് കഴിഞ്ഞിരുന്നു. ചരിത്രത്തെ സ്നേഹിച്ചിരുന്ന അയാള്‍ക്ക്‌ , മെഡിറ്ററേനിയന്‍ തീരങ്ങളും നാടോടി ഗോത്രങ്ങളും എല്ലാം ഇഷ്ടവിഷയങ്ങള്‍ ആയിരുന്നു. കമ്പനിയെ ഒരു പുതിയ തിരിച്ചറിവിലേക്ക് നയിച്ച ആ ജിപ്സി പയ്യന്‍ തന്നെയാണ് ഫയലില്‍ കാണുന്ന CEO  എന്നയാള്‍ ഊഹിച്ചു. എന്തോ, പേരറിയാത്ത ഒരു സന്തോഷം അയാള്‍ക്ക്‌ അനുഭവപ്പെട്ടു. അയാള്‍ ഒരു സിഗരറ്റ് കൂടി കത്തിച്ചു പുകയെടുത്തു.


 " തീവ്രമായ വിഷാദം. ലോകത്തെമ്പാടുമായ് ലക്ഷക്കണക്കിനാളുകള്‍ ഈ രോഗത്തിന് ഇരകളാണ്. ഇതില്‍ 99  ശതമാനം പേരുടെയും രോഗകാരണം തങ്ങളുടെ ഭൂതകാലവുമാണ്. കേവലം 1  ശതമാനം മാത്രം വരുന്ന അസാമാന്യ പ്രതിഭാശാലികളെ ഞങ്ങള്‍ നിര്‍ദ്ദയം ഉപേക്ഷിക്കുന്നു. രോഗവിമുക്തിക്കു ഞങ്ങള്‍ മരുന്നുകള്‍ക്ക് പുറമെ, ആത്മീയതയുടെയും സംഗീതത്തി ന്‍റെയും വ്യയാമങ്ങളുടെയും പിന്തുണ തേടി. ഞങ്ങള്‍ ആശിച്ച പോലെ തന്നെ ഭൂരിഭാഗം പേരും ആ അവസ്ഥയില്‍ നിന്നും കര കയറി. വളരെ ചെറിയൊരു ശതമാനം മാത്രം ഇന്ന് ഓര്‍മ്മകളില്‍ ജീവിക്കുന്നു. എങ്കിലും ഞങ്ങള്‍ തൃപ്തരായിരുന്നില്ല. ഓര്‍മ്മകളെ മുഴുവന്‍ ഇല്ലാതാക്കുന്ന, അല്ലെങ്കില്‍ ഓര്‍മ്മകളെ മറവിയില്‍ തളച്ചിടുന്ന ഒരു പുതിയ മരുന്നായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. അങ്ങനെ...."


" പക്ഷേ രഞ്ജിത്ത്..."


അയാള്‍ ഇടക്ക് കയറി പറഞ്ഞു.


" ഞാന്‍ രാഷ്ട്രീയപരമായ അതിവൈകാരികത ഇല്ലാത്ത ആളാണ്‌. എന്‍റെ പ്രശ്നങ്ങള്‍ തികച്ചും വ്യക്തിപരവുമാണ്. ആ എന്നെ നിങ്ങള്‍ക്കെങ്ങിനെ ....."


"  ഞാന്‍ മുഴുവനും പറഞ്ഞില്ല സര്‍, .."


രഞ്ജിത്ത് തുടര്‍ന്നു.

" നമ്മള്‍ ഏതെങ്കിലും ഒന്നില്‍ ആകൃഷ്ടരാകുന്നു. വേദനകളും കുറവുകളും അശാന്തിയും അനുഭവിക്കുന്ന നമ്മള്‍ അതിനെ പതിയെ, അല്പം ഭയത്തോടെ, ചെറിയൊരു മോഹത്തോടെ സമീപിക്കുന്നു. പൂര്‍ണ്ണമായ എന്തോ ഒന്നായി അതിനെ കണക്കാക്കുന്നു. നമ്മുടെ വളര്‍ച്ചക്ക്, അകന്നു നില്‍ക്കുന്ന ആ സത്ത അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. ചിലപ്പോള്‍ അത് നമ്മളെ തീവ്രമായ് നിഷേധിക്കുന്നു. ചിലപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നു. അല്പം കൂടി അടുത്തേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. പ്രചോദിപ്പിക്കുന്നു. നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ തുടങ്ങുന്നു. നമ്മള്‍ മനുഷ്യരില്‍ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടയില്‍ ലോലമായ അതിര്‍വരമ്പേ ഉള്ളു. ഫലത്തില്‍ നമ്മള്‍ കൂടുതല്‍ സ്വപനം കാണുന്നു. യാഥാര്‍ത്യത്തിനും  ഉപരി കാല്പനികതയുടെ ഒരു പുറംതോട് ആ സത്തയെ നമ്മള്‍ അണിയിക്കുന്നു. കുറേക്കാലം അത് ഒരു പുഴ പോലെ ഒഴുകുന്നു. എന്നാല്‍ എപ്പോഴോ, നമ്മളെ ആകെ തകിടം മറിച്ചുകൊണ്ട് , നമ്മളെ പൂര്‍ണ്ണമായും നിരാശപ്പെടുത്തിക്കൊണ്ട്‌ , സങ്കല്‍പ്പങ്ങളുടെ ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ നമ്മളെ അകപ്പെടുത്തി അതിന്‍റെ വളര്‍ച്ച നില്‍ക്കുന്നു. പതിയെ പതിയെ ആ സാമീപ്യം അപ്രത്യക്ഷമാകുന്നു. എന്നാല്‍ ഹൃദയം കൊണ്ടറിഞ്ഞ ആ ഉജ്ജ്വല സത്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് നമുക്ക് തോന്നുന്നു.  ഒരു നിഴലിനെപ്പോലെ തനിക്കു ചുറ്റും യാതൊരു ചലനവും സൃഷ്ട്ടിക്കാത്ത ഒന്ന് തന്‍റെ കൂടെയുണ്ടെന്നുള്ള തോന്നലില്‍ നമ്മള്‍ നട്ടം തിരിയുന്നു. നമ്മള്‍ കൂടി ഉള്‍പ്പെടുന്ന യാഥാര്‍ത്യത്തെ കുറിച്ച് നമ്മള്‍ക്ക് മതിഭ്രമം ഉണ്ടാകുന്നു. മനുഷ്യന്‍ കണ്ടുപിടിക്കുന്ന പ്രതിവിധി ഇത്ര മാത്രമാണ്. നിഷേധിക്കുക. അവന്‍ ആരംഭിച്ചതും അവിടെ നിന്ന്. രൂപമില്ലാത്ത ഒന്നിനെ നിഷേധിക്കുക എളുപ്പമാല്ലാതതിനാല്‍ , ആ സത്ത ഉള്‍ക്കൊള്ളുന്ന നമ്മളെ തന്നെ നമ്മള്‍ നിഷേധിക്കാന്‍ തുടങ്ങുന്നു. തന്‍റെ വര്‍ത്തമാനകാല യാഥാര്‍ത്യത്തെ  ഭൂതകാലത്തെയെന്ന വണ്ണം നമ്മള്‍ അകറ്റി നിര്‍ത്തുന്നു. ആ സത്തയെ നിഷ്ക്രിയമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ സംഭവിക്കുന്നതോ? നമ്മള്‍ നിഷ്ക്രിയരാകുന്നു. ഉദാസീനരാകുന്നു. വിഷാദം പിടി മുറുക്കുന്നു. ഒന്നും സൃഷ്ടിക്കാന്‍ കൊതിക്കാത്ത വെറും ശരീരങ്ങള്‍ ആകുന്നു. തന്‍റെ തന്നെ യാഥാര്‍ത്യത്തില്‍   താനൊരു അധികപ്പറ്റാകുന്നു. ' താന്‍ നില്നില്ക്കുന്നുണ്ടോ? ' എന്ന സംശയം ശക്തമാകുന്നു. ആ ഒരു സത്ത എന്തുമാകാം. ഒരു തത്വദര്‍ശനമാകാം . ഒരു വിശ്വാസ സംഹിതയാകാം. ഒരു വിമോചന ശാസ്ത്രമാകാം. ഒരു ചരിത്രവസ്തുതയാകാം. എന്തിനു.... ഒരിക്കല്‍ മാത്രം സ്വപ്നങ്ങളില്‍ പെയ്തിറങ്ങിയ ഒരു മഴ പോലുമാകാം. ... ആ ഓര്‍മ്മകളെ ഇല്ലാതാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. "


നിശബ്ദതയില്‍ നിന്ന് തിരിച്ചു വരാന്‍ അയാള്‍ കുറച്ചു നേരമെടുത്തു.

" എങ്ങിനെ? "

" എണ്‍പതുകളില്‍ കമ്പ്യൂട്ടര്‍ വന്ന കാലത്ത് തന്നെ അതിന്‍റെ അനന്തസാധ്യതകള്‍ ഞങ്ങള്‍ ഊഹിച്ചിരുന്നു. അതിനാല്‍ തന്നെ ആ വഴിക്കുള്ള ഗവേഷണങ്ങള്‍ക്കായി കോടിക്കണക്കിനു ഡോളറുകള്‍ ചിലവിടുകയും ചെയ്തു. ഒടുക്കം ഞങ്ങള്‍ അത് കണ്ടെത്തി. ഒരു മരുന്ന് തേടിയുള്ള യാത്ര ചെന്നെത്തിയത് മരുന്നിനേക്കാള്‍ ഫലപ്രദമായ ഒരു ഉപകരണത്തില്‍..."

ചെറുപ്പക്കാരന്‍ സ്യുട്കേസില്‍ നിന്ന് ഒരു ഫയലെടുത്തു തുറന്നു കാണിച്ചു. അയാള്‍ കൌതുകത്തോടെ നോക്കി. ഒരു ചെറിയ പിയാനോ പോലെയുള്ള ഉപകരണം. ഹെഡ് ഫോണ്‍ എന്തോ ഒന്ന്. കുറെ ഡിട്ടക്ടരുകളും. അയാള്‍ക്ക്‌ പെട്ടെന്ന് ലാബ്‌ ടെസ്റ്റ്‌ ഓര്‍മ്മ വന്നു.

"  ഇതാണ് memory  killer . ഈ യന്ത്രത്തെ ഇങ്ങനെ വിളിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. പ്രവര്‍ത്തനം പേര് സൂചിപ്പിക്കും പോലെ തന്നെ ലളിതവും രസകരവുമാണ്‌. ഈ ഉപകരണങ്ങള്‍ കാണുമ്പോള്‍ താങ്കള്‍ അന്ന് ലാബില്‍ കണ്ട ഒന്നിനോട് സാദൃശ്യം തോന്നുക സ്വാഭാവികമാണ് . എന്നാല്‍ പ്രവൃത്തിയില്‍ രണ്ടും രണ്ടാണ്. നമ്മുടെ തലച്ചോറില്‍ കോടിക്കണക്കിനു കോശങ്ങളിലായ് നമ്മള്‍ അറിഞ്ഞതും അനുഭവിച്ചതും ചിന്തിച്ചതും സ്വപ്നം കണ്ടതും എല്ലാം ശേഖരിച്ചു വക്കപ്പെട്ടിരിക്കുന്നു. എന്ത്, എവിടെയാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത് എന്ന് കണ്ടെത്തുക എളുപ്പമല്ല. ആ ആവശ്യത്തിനായ് ഞങ്ങള്‍ ഡെവലപ്പ് ചെയ്തെടുത്ത ' detective ' എന്ന് പേരുള്ള ഉപകരണമാണ് താങ്കള്‍ അന്ന് ലാബില്‍ കണ്ടത്. ഹെല്‍മെറ്റ്‌ മാതൃകയിലുള്ള കാപ് താങ്കള്‍ ശിരസ്സില്‍ അണിഞ്ഞു. അതോടെ താങ്കളുടെ തലച്ചോറില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ കമ്പനങ്ങള്‍ പോലും തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിയുന്ന. ദേഹത്തു ബന്ധിപ്പിച്ചിട്ടുള്ള പലതരം ഡിട്ടക്ട്ടറുകള്‍ ആകട്ടെ , താങ്കളുടെ ശരീര ഊഷ്മാവിലും ബ്ലഡ്‌ സര്‍ക്കുലഷനിലും വരുന്ന ചെറിയ ചെറിയ മാറ്റങ്ങള്‍ വരെ രേഖപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ രക്തയോട്ടത്തി ന്‍റെ  തോത് കൂടുകയും ശരീര ഊഷ്മാവ് വര്‍ദ്ധിക്കുകയും ചെയ്യുന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.  സ്വാഭാവികമായും അതിനൊരു മറുവശവും ഉണ്ട്. ചില കാര്യങ്ങള്‍ ആകട്ടെ , രക്തപ്രവാഹത്തി ന്‍റെ തോത് ക്രമാതീതമായ് കുറക്കുകയും ചെയ്യുന്നു. അത്തരം ചിന്തകളാണ് ഞങ്ങള്‍ കണ്ടെത്തുന്നത്. ഏതൊക്കെ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ ആണ് താങ്കള്‍ inert  ആവുക എന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുന്നു. .."


" പ്രശ്നങ്ങള്‍ മനസ്സിലാക്കിയാല്‍ പിന്നെ പരിശോധിക്കുന്നത് തലച്ചോറില്‍ എവിടെയാണ് ആ വസ്തുതകള്‍ ശേഖരിച്ചുവക്കപ്പെട്ടിരിക്കുന്നത് എന്നാണ്. അതിനു തല വെട്ടി പൊളിക്കണം എന്നൊന്നും ഇല്ല. ശരീരത്തിന് ഹാനികരമല്ലാത്ത ചെറിയ തീവ്രതയിലുള്ള ശബ്ദതരംഗങ്ങള്‍ ഞങ്ങള്‍ താങ്കളുടെ ചെന്നിയിലൂടെ കടത്തിവിടുന്നു. പ്രതിധ്വനി ആവൃത്തിയില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ ആ സ്പോട്ടുകള്‍ കണ്ടെത്തുന്നു. ശല്യപ്പെടുത്തുന്ന ഓര്‍മ്മകളുടെ പ്രഭവകേന്ദ്രങ്ങള്‍. പിന്നെയുള്ള കാര്യങ്ങള്‍ നിസ്സാരമാണ്. memory killer പ്രവര്‍ത്തിക്കുന്നത് ഇനിയാണ്. ഉയര്‍ന്ന തീവ്രതയില്‍ ഇല്ല പ്രകാശരശ്മികള്‍ ആ ബിന്ദുക്കളെ തേടിയെത്തും. നിമിഷങ്ങള്‍ക്കകം ഒന്നിനും കൊള്ളാത്ത ഒന്നായ് അവ മാറും. ഒരു ഓര്‍മ്മയും പുറപ്പെടുവിക്കാത്ത, ഒരു ചിന്തയും കിളിര്‍ക്കാത്ത തരിശു ഭൂമി. കസേരയില്‍ നിന്നും എഴുനേല്‍ക്കുമ്പോഴേക്കും താങ്കളുടെ വിഷാദം പമ്പ കടന്നിരിക്കും. താങ്കള്‍ക്കു നഷ്ടപ്പെടുന്നതാകട്ടെ കേവലം ഏതാനും കോശങ്ങള്‍. നേടുന്നതാകട്ടെ ശല്യപ്പെടുത്തുന്ന ഓര്‍മ്മകളില്‍ നിന്നും മോചനം..."


ചെറുപ്പക്കാരന്‍ പഴയ ഫയല്‍ വീണ്ടും തുറന്നു. 


" ലോകത്തെമ്പാടുമായ് ആയിരക്കണക്കിന് ആളുകള്‍ ഈ ചികിത്സാരീതിക്ക് വിധേയരായ്ക്കഴിഞ്ഞു. വിജയശതമാനം നൂറ്. ഞങ്ങള്‍ അതില്‍ അഹങ്കരിക്കുന്നു. ഈ കൊച്ചു മലയാളത്തില്‍, ഞങ്ങളുടെ ഈ നൂതന ചികിത്സാരീതി ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതിശക്തമായ ഒരു റാഡിക്കല്‍ ശൂന്യത അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ അധികം വൈകാതെ തന്നെ ഇത്തരത്തില്‍ തീവ്രമായ വിഷാദത്തിന് അടിപ്പെടും എന്ന് ഞങ്ങള്‍ കരുതുന്നു. ഒന്ന് രണ്ടു എലക്ഷനുകള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഇവിടെയും വേര് പിടിക്കാന്‍ കഴിയും എന്ന് ഞങ്ങള്‍ ഉറപ്പിക്കുന്നു. ലാബില്‍ നിന്ന് അതീവ ശ്രദ്ധയോടെയാണ് താങ്കളുടെ ഫയല്‍ ഞങ്ങളുടെ ഓഫീസില്‍ എത്തിയത്. അത് എന്തുകൊണ്ടാണെന്ന് അറിയാമോ? "


അയാള്‍ അറിയില്ലെന്ന് തലയാട്ടി.  

രഞ്ജിത്ത് അയാളുടെ കയ്യില്‍ നിന്നും ഫയല്‍ വാങ്ങി, ആ തലച്ചോര്‍ ചിത്രം തുറന്നു കാണിച്ചു. ചുവന്ന പൊട്ടുകള്‍ ചൂണ്ടിക്കാട്ടി രഞ്ജിത്ത് പറഞ്ഞു.

" ഇതാ, ഇതു കൊണ്ട്. താങ്കളെ ശല്യപ്പെടുത്തുന്ന ഓര്‍മ്മകള്‍ കേവലം ഒന്നോ രണ്ടോ ബിന്ദുക്കളില്‍ നിന്നല്ല ജനിക്കുന്നത് എന്നതുകൊണ്ട്‌. ഇക്കാണുന്ന 127  ചുവന്ന പൊട്ടുകള്‍ എല്ലാം തന്നെ , താങ്കളുടെ വര്‍ത്തമാന കാല ജീവിതത്തെ തകര്‍ക്കുന്ന ഓര്‍മ്മകളുടെ പ്രഭവ കേന്ദ്രങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ സാധാരണ രീതിയിലുള്ള treatment  താങ്കളുടെ കാര്യത്തില്‍ എളുപ്പമല്ല. ചിലവും സമയവും റിസ്കും കൂടുതലാണ്. സംഭവബഹുലമായ ഒരു സാമൂഹികജീവിതം ഇല്ലാത്ത ഒരാളില്‍ ഇത്തരത്തില്‍ ഒരു അവസ്ഥ കണ്ടെത്തുന്നത് വളരെ വിരളമായിട്ടാണ്‌. അതിനാല്‍ തന്നെ ബാള്‍ക്കന്‍ നാടുകളിലും മുന്‍ കമ്മ്യൂണിസ്റ്റ്‌ അധിവേശ പ്രദേശങ്ങളിലും എല്ലാം അനവധി ആളുകളില്‍ അനുവര്‍ത്തിച്ച ഒരു രീതി താങ്കളിലും പ്രയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. memory  killing നു മുന്‍പ് ഒരു complete  defragmentation ....."


അയാള്‍ അല്പം ഭയന്നുപോയിരുന്നു. ധൃതിയില്‍ അല്പം കൂടി മദ്യം പകര്‍ത്തി വെള്ളം ചേര്‍ക്കാതെ കഴിച്ചു. 


" അങ്ങനെ പറഞ്ഞാല്‍....? "
.
"  വ്യക്തമായ് പറയാം സര്‍, താങ്കളുടെ പ്രശ്നങ്ങള്‍ ഒരു പെണ്‍കുട്ടിയാണ്. സന്ധ്യാ ദീപത്തിന്‍റെ പ്രഭയില്‍ നൈര്‍മ്മല്ല്യം പരത്തുന്ന തുളസി ചെടി പോലെ ഒരു പെണ്‍കുട്ടി..." 


ചെറുപ്പക്കാരന്‍ ഒന്ന് നിര്‍ത്തി , അയാളെ നോക്കി തുടര്‍ന്നു.

" ആര്‍ദ്രമായ ഒരു ഡിസംബര്‍ 16  തന്ന പാരിതോഷികം....."

അയാള്‍ അപ്പോഴേക്കും എവിടെയോ നഷ്ടപ്പെട്ടിരുന്നു. മഴയും മഞ്ഞും വെയിലും ഇണങ്ങി നിന്ന ഒരു ഡിസംബര്‍ 16 ന്‍റെ ആര്‍ദ്രമായ ഓര്‍മ്മയിലേക്ക്. മഴയേറ്റു കുനിഞ്ഞു നിന്ന നെല്‍ച്ചെടികളുടെ അരികു പറ്റി നിവര്‍ന്നു കിടന്നിരുന്ന ഒരു ഗ്രാമത്തിന്‍റെ നടവരമ്പിലേക്ക്. ചരിത്രമുറങ്ങുന്ന മണ്ണില്‍ കാല്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒഴുകിവന്ന ഒരു പെണ്‍കുട്ടിയുടെ കണ്ണുകളാല്‍ ഉള്ള കീഴ്പ്പെടുത്തുന്ന പുഞ്ചിരിയിലേക്ക്. തന്നെ മൂടിനില്‍ക്കുന്ന, അപകര്‍ഷബോധവും അന്തര്‍മുഖത്വവും  വന്യതയും ഇഴ പാകിയ ഇരുളാര്‍ന്ന നനഞ്ഞ കരിമ്പടം തനിക്കു വകഞ്ഞു മാറ്റാന്‍ കഴിയും എന്ന് ആദ്യമായ് തോന്നിയ നിമിഷങ്ങളിലേക്ക്....


എവിടെയോ തനിച്ചലയാന്‍ തുടങ്ങിയിരുന്ന അയാളെ ശല്യപ്പെടുത്താന്‍ രഞ്ജിത്ത്  തയ്യാറായില്ല. തന്‍റെ സെല്‍ഫോണും ആയി ചെറുപ്പക്കാരന്‍ തുറന്നു കിടന്നിരുന്ന ഒരു ജനലരുകിലേക്ക് നീങ്ങി.

'താന്‍ അവളെ സ്നേഹിച്ചിരുന്നോ ?' 'ഉണ്ട് ' എന്നാണ് ഉത്തരമെങ്കില്‍ അതില്‍ അല്പമെങ്കിലും അഹന്ത കലര്‍ന്നിട്ടുണ്ടാകും എന്ന് തീര്‍ച്ച. 'താന്‍ നിലനില്‍ക്കുന്നു ' എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തിടത്തോളം കാലം ഒരാള്‍ക്കെങ്ങിനെ ആത്മബോധം പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും കലര്‍ത്താനാകും? എങ്കിലും അവളെ ആഗ്രഹിച്ചിരുന്നു എന്നത് നേര്. ഒരു തണല്‍ മരത്തെ അവളില്‍ കണ്ടെത്താന്‍ എളുപ്പമായിരുന്നു. ഒറ്റപ്പെടലിന്‍റെ വിഭ്രമങ്ങള്‍ തറക്കല്ലിട്ട തന്‍റേതായ ലോകത്ത് അവളായിരുന്നു ഊര്‍ജ്ജം. അവളെ ആദ്യമായ് കണ്ട നിമിഷം ആയിരുന്നു തന്‍റെ ജനനം എന്ന് വിശ്വസിച്ചു. അങ്ങനെ ആദ്യ ദര്‍ശനത്തില്‍ തന്നെ അവള്‍ അമ്മയായ്. കൂടെ വളരാന്‍ കൊതിച്ചിരുന്നു. പക്ഷേ, തന്‍റെ യാഥാര്‍ത്യത്തിനു അടരുകള്‍ ഏറെയായിരുന്നു.

കേവല സന്തോഷത്തിലേക്കുള്ള വഴി അവളിലൂടെയായിരുന്നു. അവളില്‍ എല്ലാ പൂര്‍ണതകളേയും ആരോപിച്ചു. അല്ലെങ്കില്‍ എല്ലാ പൂര്‍ണതകളിന്മേലും അവളെ അവരോധിച്ചു. എല്ലായ്പ്പോഴും ആ സാമീപ്യം കൂടെയുണ്ടെന്ന് വിശ്വസിച്ചു. തന്നെ താന്‍ കാണുന്നതല്ല , അവള്‍ കാണുന്നതാണ് , തന്‍റെ സത്ത എന്ന് കരുതിയിരുന്നു. അവളിലെക്കെത്താന്‍ ശ്രമിച്ചു. ഉച്ചരിക്കാത്ത വാക്കുകള്‍ക്കാണ്‌ മധുരം എന്ന് തെറ്റിദ്ധരിച്ച് അക്കാലങ്ങളില്‍ മദ്യപിക്കുന്ന, സിഗരറ്റ് വലിക്കുന്ന ഒരു പോസ്റ്റ്‌ മോഡേണ്‍ ബുദ്ധനു മുന്നില്‍ ശിഷ്യത്വപ്പെട്ടു. യൂറോപ്പ്യന്‍ സാഹിത്യത്തിലെ അഗാധ മൌനങ്ങളില്‍ കാല്‍ തെറ്റി വീഴാന്‍ കൊതിച്ചു നടന്നിരുന്ന താന്‍, മക്കൊണ്ടോയുടെ കഥകള്‍ പറയുന്ന മലവെള്ളപ്പാച്ചിലില്‍ ഒളിച്ചു പോകാന്‍ ആഗ്രഹിച്ചു. അവള്‍ ഇഷ്ടപ്പെട്ടതിനെയെല്ലാം താനും ആവോളം ഇഷ്ടപ്പെട്ടു.  ആള്‍ക്കൂട്ടത്തില്‍ നിശബ്ധനായ് ഇരിക്കാന്‍ ശീലിച്ചു. മിക്കപ്പോഴും അത് വിജയിച്ചില്ല. ഇടക്ക് നഗരത്തില്‍ പോയി വയലിന്‍ പഠിക്കാനും തുടങ്ങി. എഴുതിയതെല്ലാം അവള്‍ക്കു മാത്രം വായിക്കാന്‍ ഉള്ളതായിരുന്നു. അങ്ങനെ ലോകര്‍ക്ക് മുന്നില്‍ താന്‍ പരാജയപ്പെട്ട എഴുതുകാരനായ്. പെണ്‍കുട്ടികള്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. എന്നാല്‍ സങ്കല്‍പ്പങ്ങളില്‍ മാറ്റം വന്നിരുന്നു. കണ്ടുമുട്ടുന്ന ഓരോ പെണ്‍കുട്ടികളിലും അവളെ തിരഞ്ഞു. അഴകുള്ള മുടി, ഇരുപ്പിലും നടപ്പിലും പ്രവര്‍ത്തിയിലും കാല്പനികതയുടെ ആഴം, തരളമായ മിഴികള്‍, മെലിഞ്ഞ ശരീരം, ചെറിയ മാറിടം.. അവളുമായ് സാമ്യമുണ്ടെന്ന് തോന്നിയവരെ മാത്രം പ്രണയിച്ചു. ചിന്തകളില്‍ ജാതിയോ മതമോ ഇല്ലാതിരുന്ന തന്‍റെ കാമുകിമാരില്‍ എറിയവരും സവര്‍ണ്ണനാമധാരികള്‍... ഇലചീന്തിലെ ചന്ദനം.... മുടിയിലെ തുളസിക്കതിര്‍...ജലം പോലെ തൊട്ട സ്നേഹങ്ങള്‍....

താന്‍ പതിയെ അവളിലേക്ക്‌ അടുത്തുകൊണ്ടിരുന്നു. എല്ലാത്തിനേയും വൈകാരികമായി സമീപിച്ചിരുന്ന തന്നില്‍ ചെറുതെങ്കിലും യുക്തിസഹമായ അപഗ്രഥനശേഷി കൈവരുവാനും അധിക കാലം എടുത്തില്ല. നിലനില്ക്കുന്ന വ്യവസ്ഥിതിയുടെ എല്ലാവിധ ജീര്‍ണ്ണതകളേയും ഉള്‍ക്കൊള്ളാന്‍ തുടങ്ങിയതോടെ ചെറിയ ചെറിയ പരിഹാര മാര്‍ഗ്ഗങ്ങളും നാവില്‍ തെളിഞ്ഞു. തന്നില്‍ ഒരു അപരസ്ത്രൈണസത്തയുടെ വേരോട്ടം.   കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കൊച്ചു കൊച്ചു വേദനകള്‍ വരെ ഉള്‍ക്കൊള്ളാന്‍ ആയി. അവര്‍ സ്നേഹത്തെക്കാള്‍ ഉപരി ബഹുമാനിക്കാന്‍ തുടങ്ങി. തനിക്കു സ്ത്രീ ശരീരങ്ങളോടുള്ള ആസക്തി ഇല്ലാതാവാനും തുടങ്ങി. അവരെല്ലാം തന്നെ തന്നെ വിട്ടുപോയിട്ടും, അവരുടെ അസാന്നിധ്യം വേദനിപ്പിച്ചിരുന്നുവെങ്കിലും, സ്വത്വബോധത്തെ നിഷേധിക്കാന്‍ തുടങ്ങിയില്ല. താന്‍ ഇല്ലാതായെന്നും തന്നില്‍ എപ്പോള്‍ മറ്റാരോ ആണെന്നും , തനിക്കു മുന്നേ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞു. ആണുങ്ങള്‍ക്കിടയില്‍ താന്‍ ഒരു അധികപ്പറ്റാകുന്നു എന്ന് ബോധ്യപ്പെടുന്നതും അക്കാലത്താണ്. കണ്ടും സങ്കല്‍പ്പിച്ചും അറിഞ്ഞ സ്നേഹങ്ങളെയെല്ലാം ഒരമ്മയില്‍ കുടിയിരുത്തി താന്‍ എഴുതിത്തുടങ്ങിയ 'പ്രിയംവദ' എന്ന കഥ പൂര്‍ത്തിയായപ്പോള്‍ അതില്‍ തെളിഞ്ഞ അവളെ കണ്ട് താന്‍ അമ്പരന്നു. അദ്ഭുതകരമായ ആ രൂപാന്തരണത്തില്‍ താന്‍ കാഫ്കയുടെ പാറ്റയെപ്പോലെ വിറച്ചു. സ്വത്വം ചിതറിയോ എന്ന് സംശയിക്കാന്‍ തുടങ്ങി. ഏറെക്കാലം കാത്തിരുന്ന് കിടക്കയൊരുക്കിയ കാമുകി, കത്തുന്ന  ചുംബനമായ് മാറവേ, ഉണരാത്ത അരക്കെട്ടില്‍ നോക്കി നിരാശാഭരിതയായപ്പോള്‍, തന്‍റെ ജന്മവാസനകള്‍ ഇതൊന്നുമല്ലല്ലോ എന്ന് ഒരു ഞെട്ടലോടെ താന്‍ തിരിച്ചറിഞ്ഞു. നിലനില്‍ക്കുന്നത് താന്‍ ആണോ അതോ തന്‍റെ രൂപത്തില്‍ മറ്റാരെങ്കിലും ആണോ? താന്‍ തീര്‍ത്തും ഒറ്റപ്പെടാന്‍ തുടങ്ങി. അഭായങ്ങള്‍ ഓരോന്നായ് നഷ്ടപ്പെട്ടതോടെ താന്‍ ഒളിയിടങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി. അങ്ങനെ ഏകനായ് ഈ ഫ്ലാറ്റിലെത്തി.

ഓര്‍മ്മകളിലൂടെ പുറകോട്ടു സഞ്ചരിച്ചു തന്‍റെ തന്നെ സത്തയെ വീണ്ടെടുക്കാനുള്ള വിഫലശ്രമങ്ങള്‍ ആരംഭിച്ചു. ഓര്‍മ്മകളെല്ലാം ആ ഡിസംബര്‍ 16 ലേ , ഏകാന്തമായ, നിശബ്ധമായ എന്നാല്‍ വിശുദ്ധി നിറഞ്ഞ ആ നിമിഷത്തില്‍ ചെന്ന് അവസാനിച്ചു. അതിനും അപ്പുറത്തേക്ക് അവ്യക്തമായ ചില മുഖങ്ങളും, നിരുത്സാഹപ്പെടുത്തുന്ന ചില പ്രസ്താവനകളും മാത്രം. യഥാര്‍ത്തത്തില്‍ താന്‍ എന്ത്? ആ നിമിഷത്തിന് മുന്‍പുണ്ടായിരുന്നതോ അതോ അതിനു  ശേഷം ഉള്ളതോ? പഴയ താന്‍ മാത്രം ഉണ്ടായിരുന്നതോ അതോ അവള്‍ കൂടി ചേര്‍ന്നതോ? ഇനി അവള്‍ മാത്രമോ?

"സര്‍..."  രഞ്ജിത്ത്

" സമയം കടന്നുപോകുന്നു. കൃത്യനിഷ്ഠക്ക് ഏറെ പ്രാധാന്യമുള്ള കമ്പനിയാണ് ഞങ്ങളുടേത്....."

"ക്ഷമിക്കണം... ഞാന്‍ എവിടെയോ ലോസ്റ്റ്‌ ആയിപ്പോയി... പറയൂ ... എന്താണ് defragmentation .."

" താങ്കളുടെ തലച്ചോറില്‍ ആ പെണ്‍കുട്ടി നിറഞ്ഞു കിടക്കുന്നു. ഓരോ പ്രഭവകേന്ദ്രങ്ങളും പ്രത്യേകം വാനിഷ് ചെയ്യുന്ന traditional  രീതി സമയം ഏറിയതാണ്. അതുമല്ല സാഹസികവും. ഉദാഹരണത്തിന്, താങ്കള്‍ ഡ്രൈവിംഗ് പഠിക്കുമ്പോള്‍, അവള്‍ക്കു വേണ്ടിയാണ് അത് ചെയ്യുന്നതെന്ന് താങ്കള്‍ വിശ്വസിച്ചിരുന്നു. അവളെ കൂടെയിരുത്തി യാത്ര ചെയ്യുന്നതും അവളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതും താങ്കള്‍ സങ്കല്‍പ്പിച്ചിരുന്നു. തലച്ചോറില്‍ നിന്ന് ആ ഓര്‍മ്മയെ നാട് കടത്തുമ്പോള്‍ , ഒരു പക്ഷേ , ഡ്രൈവിംഗ് എന്ന കലയും താങ്കളെ വിട്ടു പോയേക്കാം. അതുപോലെ തന്നെയാണ് താങ്കളുടെ രചനാ ജീവിതവും. താങ്കളില്‍ ഞങ്ങള്‍ ഒട്ടേറെ സവിശേഷതകള്‍ കണ്ടെത്തുന്നു. അതിനാല്‍ തന്നെ, താങ്കളുടെ പില്‍ക്കാല ജീവിതത്തില്‍ ഈ ചികിത്സ കൊണ്ട് യാതൊരു താളം തെറ്റലും ഉണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ proceedures  വ്യക്തമാക്കാം.....  "

ഇടക്ക് ഓടക്കുഴല്‍ നാദം പൊഴിച്ച മൊബൈലിലേക്ക് ചെറുപ്പക്കാരന്റെ  ശ്രദ്ധ തിരിഞ്ഞു. അയാള്‍ എഴുനേറ്റ്, ഒരു പുകയെടുത്തുകൊണ്ട് തന്‍റെ ജനലരുകിലേക്ക് നീങ്ങി. തെരുവില്‍ തിരക്കുകള്‍ ഒന്നും തന്നെയില്ല. മധ്യാഹ്നമാണ്. ശബ്ദങ്ങള്‍ കുറഞ്ഞിരിക്കുന്നു. തണല്‍ മരത്തിനു കീഴില്‍ ബസ്സ് കാത്തു നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അല്ലാതെ ആരുമില്ല. വില കുറഞ്ഞ ജീന്‍സും മുഷിഞ്ഞ ഫുള്‍ക്കൈ ഷര്‍ട്ടും ധരിച്ച , ചിതറിക്കിടക്കുന്ന മുടിയും കുറ്റിതാടിയുമായ് ആണ്‍കുട്ടി. ലളിതമെങ്കിലും കുലീനത്വം തുളുമ്പുന്ന വേഷ വിതാനങ്ങളോടെ പെണ്‍കുട്ടി. അവന്‍ എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്. അവള്‍ ഗാഡമായ ഏതോ ചിന്തയിലും.

അയാള്‍ക്ക് പിന്നില്‍ ചെറുപ്പക്കാരന്‍ ശബ്ദിച്ചു.

" Defragmentation .... കമ്പ്യൂട്ടര്‍ ഗവേഷണങ്ങളിലൂടെ ഞങ്ങള്‍ കൈവരിച്ച നൂതനമായ ഒരു ചികിത്സാരീതി .  ലളിതമായ് പറയാം സര്‍. ഒരു കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കില്‍ എങ്ങനെയാണ് data  സ്റ്റോര്‍ ചെയ്യപ്പെടുക എന്ന് താങ്കള്‍ക്കു അറിയാമായിരിക്കും. ഒരു പ്രത്യേക data , ഒരു പാട്ടോ ചിത്രമോ സേവ് ചെയ്യുമ്പോള്‍ fragmented  ആയ രീതിയില്‍ ആയിരിക്കും സ്റ്റോര്‍ ചെയ്യപ്പെടുക. data യെ പല ഭാഗങ്ങള്‍ ആയി മുറിച്ച്, ദിസ്ക്കിന്റെ പല ഭാഗങ്ങളില്‍ ആയ് സേവ് ചെയ്യുന്നു. ഇതു മൂലം ഓരോ തവണയും നമ്മള്‍ ആ ഫയല്‍ പുറത്തെടുക്കുമ്പോള്‍ , ഡിസ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ കറങ്ങേണ്ടി വരുന്നു. ഫലത്തില്‍ കമ്പ്യൂട്ടര്‍  ന്‍റെ  വേഗതയും കാര്യക്ഷമതയും കുറയുന്നു. ഈ അവസ്ഥ പരിഹരിക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ OS ല്‍ തന്നെയുണ്ട്‌. Drefragmentation  എന്ന ഏര്‍പ്പാട്. ആ പ്രവൃത്തി ചെയ്യാനായ് നമ്മള്‍ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍, കമ്പ്യൂട്ടര്‍ സ്വയം തന്നെ data കളെ ടെഫ്രാഗ്മെന്റ്റ് ചെയ്യുന്നു. അതായത് എല്ലാ ഭാഗങ്ങളെയും ഒരുമിച്ചു ചേര്‍ത്ത് ഒരിടത് സേവ് ചെയ്യുന്നു. കമ്പ്യൂട്ടര്‍ efficeincy യും വേഗതയും വര്‍ധിക്കുന്നു. ഇത്തരത്തില്‍ ആണ് ഞങ്ങളുടെ ചികിത്സാരീതിയും. ശക്തമായ മാനസിക നിയന്ത്രണമുള്ള ഏതൊരാള്‍ക്കും ഇതു സ്വയമേ തന്നെ ചെയ്യാവുന്നതാണ്. അല്ലാത്തവരില്‍, താങ്കളെ പോലുള്ളവരില്‍, ഏതാനും കൌണ്സിലിംഗ് കളും മാനസിക വ്യായാമങ്ങളും ആവശ്യമുണ്ട്. ആത്മീയ ഗുരുക്കന്മാര്‍ വരെ താങ്കളുടെ സഹായതിനായ് ഞങ്ങളുടെ കൂടെയുണ്ട്."


അയാള്‍, എവിടെ നിന്ന് വന്നു, എന്നറിയാത്ത , ആ കുട്ടികളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ വാക്കുകള്‍ പലതും അവള്‍ പിന്തുടരുന്നില്ല എന്ന് തോന്നി. പോകാനുള്ള തിടുക്കത്തില്‍ എഴുനേറ്റുകൊണ്ട് രഞ്ജിത്ത് പറഞ്ഞു. 


" താങ്കളുടെ ഓര്‍മ്മകളുടെ പ്രഭവ കേന്ദ്രങ്ങള്‍ എല്ലാം ഞങ്ങള്‍ ഒരിടത്ത് കേന്ദ്രീകരിക്കുന്നു. ശേഷം ആദ്യമേ പറഞ്ഞ memory  killing ...."


ശബ്ദം കടന്നുവരാത്ത ജനലിലൂടെ , ആണ്‍കുട്ടി ഏതോ ഒരു പുസ്തകം പെണ്‍കുട്ടിക്ക് കൊടുക്കുന്നത് അയാള്‍ കണ്ടു. നിറഞ്ഞ സ്നേഹത്തോടെ അവള്‍ അത് ഏറ്റു വാങ്ങുന്നതും. മെറൂണ്‍ നിറത്തിലുള്ള സാധാരണ ചുരിദാര്‍ ആയിരുന്നു പെണ്‍കുട്ടി ധരിച്ചിരുന്നത്. നിറഞ്ഞ അഴകുള്ള മുടി. മുടിയില്‍ തുളസിക്കതിര്‍. കരുണ നിറഞ്ഞ മുഖം. കണ്ണടക്കുള്ളില്‍ ആര്‍ദ്രങ്ങളായ ആഴമേറിയ കണ്ണുകള്‍. നെറ്റിയില്‍ ഉണങ്ങിയ ചന്ദനം. മെലിഞ്ഞ ശരീരം. ചെറിയ മുലകള്‍... തല അല്പം ചരിച്ച് അവനെ കൌതുകത്തോടെ നോക്കി അവള്‍ സംസാരിക്കുന്നു. ആണ്‍കുട്ടിയുടെ ശിരസ്സ്‌ ഇടക്കിടെ താഴുന്നു. 


 " ചികിത്സാരീതിയെ പറ്റി താങ്കള്‍ക്കു ഇപ്പോള്‍ ഏതാണ്ടൊരു outline  കിട്ടിക്കഴിഞ്ഞുവെന്നു കരുതുന്നു. ഇനി വേണ്ടത് നിങ്ങളുടെ സമ്മതപത്രം മാത്രമാണ്. ഈ മേശമേല്‍ ഇരിക്കുന്ന ഫയല്‍ താങ്കള്‍ വായിച്ചു നോക്കണം. അന്ഗീകരിക്കാന്‍ ആവുന്നതാണെങ്കില്‍ അതിലൊരു ഒപ്പിടുക. എന്നിട്ട് നഗരത്തിലെ ഞങ്ങളുടെ ഓഫീസില്‍ എത്തിക്കുക. രണ്ടു കൂട്ടര്‍ക്കും ഉചിതമായ ഒരു ദിവസം തന്നെ നമുക്ക് കൌണ്സിലിംഗ് ആരംഭിക്കാം.... എന്താ...."


അയാള്‍ തല കുലുക്കി. 


" താങ്കള്‍ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു client ആണെന്ന് നേരത്തെ പറഞ്ഞല്ലോ? രോഗിയും രോഗലക്ഷണങ്ങളും എല്ലാം പരിഗണിച്ച്, താങ്കള്‍ക്കു ചില ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഞങ്ങളുടെ കമ്പനി ഒരുക്കമാണ്. ഈ ചികിത്സക്ക് താങ്കള്‍ ഇനി പണം മുടക്കേണ്ടതില്ല എന്നതാണ് അതില്‍ പ്രധാനം. ഇനിയുള്ള ജീവിതകാലം മുഴുവനും, ഞങ്ങളുടെ കമ്പനിയുടെ ഏത് ഉല്പന്നത്തിന്‍ മേലും താങ്കള്‍ക്കു 30  ശതമാനം discount ഉം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. "


അയാള്‍ കയ്പോടെ ചിരിച്ചു. രഞ്ജിത്ത് പോകുവാനായ് എഴുനേറ്റു പെട്ടിയും ഫയലുകളും എടുത്തു. വാതില്‍ക്കലോളം എത്തിയ ശേഷം പറഞ്ഞു.


" കാലത്തിലൂടെ ഒരു തിരിച്ചു പോക്ക്. മലിനപ്പെടാത്ത സത്ത regain  ചെയ്യാനുള്ള യാത്ര. ഏവരും ആഗ്രഹിക്കുന്ന ഒന്ന്. ഒരു പെണ്‍കുട്ടിയെ ഉപേക്ഷിക്കുക. കാര്യമായൊന്നും നേടിയിട്ടില്ലാത്ത ജീവിതത്തെയും ഉപേക്ഷിക്കുക. നേടുന്നത് ഒരു പുതിയ ജന്മം..... വീണ്ടും കാണാം സര്‍... സ്വയം സംരക്ഷിക്കുക ..."


വാതില്‍ തുറന്നടഞ്ഞു. എന്താണ് രഞ്ജിത്ത് പറഞ്ഞതിന് അര്‍ത്ഥം? തന്‍റെ സത്ത മലിനപ്പെട്ടു എന്നല്ലേ? അവളുടെ സാന്നിധ്യം തന്നെ മലിനപ്പെടുത്തി എന്നല്ലേ? അത്തരത്തില്‍ മലിനമാണോ ആ സത്ത? അവളെ മാച്ചു കളഞ്ഞാല്‍ പിന്നെ താന്‍ സുരക്ഷിതനാണോ? പിന്നെ എന്താണ് തന്നില്‍  അവശേഷിക്കുക? അവിടെ താന്‍ ഉണ്ടോ? അവളില്ലെങ്കില്‍ തന്‍റെ സത്തയില്‍ ബാക്കി എന്തുണ്ട്? അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ഭയം തോന്നി.


 അയാള്‍ കുപ്പിയില്‍ അവശേഷിച്ച മദ്യം ഗ്ലാസില്‍ പകര്‍ത്തി. ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് തിടുക്കത്തില്‍ ജനലരുകിലേക്ക് നീങ്ങി. തെരുവില്‍ തണല്‍മരത്തിനു കീഴില്‍ ആ പെണ്‍കുട്ടിയെ കണ്ടില്ല. അയാള്‍ വേവലാതിയോടെ ചുറ്റും നോക്കി. ഇല്ല..... പെണ്‍കുട്ടിയില്ല... താന്‍ ഉടഞ്ഞു നുറുങ്ങി വീഴുന്നത് പോലെ അയാള്‍ക്ക്‌ തോന്നി. ഇതു വരെ അനുഭവിക്കാത്ത ഒരു ഭാരമില്ലായ്മ. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ദേഹം വിറക്കാന്‍ തുടങ്ങി. അനിയന്ത്രിതമായ ഒരു മനംപിരട്ടല്‍ അന്നേരം അയാളില്‍ ആവേശിച്ചു. ഗ്ലാസും സിഗറെറ്റും വലിച്ചെറിഞ്ഞ അയാള്‍ ആ ജനലരുകില്‍ തന്നെ മുട്ടുകുത്തിയിരുന്ന് ചര്‍ദ്‌ദിക്കുവാന്‍ തുടങ്ങി... 








.............................................................................................................................................

No comments:

Post a Comment