Sunday, December 4, 2011

മീര......(രഹസ്യം)

സ്വര്‍ണ്ണനൂലുകള്‍ പോലെ ഇലകള്‍ക്കിടയിലൂടെ വാര്‍ന്നുവീഴുന്ന സുര്യ രശ്മികള്‍ നിറഞ്ഞയിടത് ഒരു ചെറിയ കല്ലിന്മേല്‍ മീര ഇരുന്നു. സുര്യാഘാതത്തിനു കാഠിന്യം കുറവാണെന്നു വേവലാതിയോടെ അവള്‍ തിരിച്ചറിഞ്ഞു. തൊടിയില്‍ പടര്ന്നു കിടക്കുന്ന തോട്ടാവാടികളില്‍ വെയിലിന്റെ സൌന്ദര്യം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒരു മൃദുവായ സ്പര്‍ശനത്തില്‍ തന്നെ ഉറങ്ങിപ്പോകുന്ന തോട്ടാവാടിയെ ഒരിക്കല്‍ തനിക്ക് പുച്ഛമായിരുന്നു എന്ന് മീര ഓര്ത്തു. എന്നാല്‍ വരാനുള്ള ഗാഡചുംബനങ്ങളെ നേരിടാതിരിക്കാനുള്ള തന്ത്രം പിന്നീട് മീരയെ ഏറെ ചിന്തിപ്പിച്ചിരുന്നു. തൊടിയുടെ പടിഞ്ഞാറ് വയലിന് സമീപമുള്ള ഭാഗം തണല്‍മരങ്ങള്‍ നിറഞ്ഞതാണ്‌. കുറച്ചു നേരം മുന്പ് അവിടെ നിന്നു ഒരു കുയിലിന്റെ പാട്ട് അവള്‍ കേട്ടിരുന്നു. പാട്ട് പച്ചക്കിളികളുടെ പാട്ടിനെ ഓര്‍മ്മപെടുത്തുന്ന താളത്തില്‍ ആയിരുന്നു. കുയില്‍ എങ്ങോട്ടെങ്കിലും പറന്നുപോയിട്ടുണ്ടാകണം. എപ്പോള്‍ പാട്ട് കേള്‍ക്കാനില്ല. താനും ഏതാനും മരങ്ങളും തൊട്ടാവാടികളും ചില കൊച്ചുജീവികളും അല്ലാതെ യാതൊന്നുമില്ല ഇവിടെ. തൊടിക്ക് എപ്പോള്‍ ശൂന്യതയുടെ സ്വഭാവം, മൌനത്തിന്റെ ഭാഷ. അവള്ക്ക് പെട്ടെന്ന് ബുദ്ധനെ ഓര്‍മ വന്നു. മരങ്ങള്‍ നിറഞ്ഞ തൊടിയുടെ തണല്‍ ഭാഗത്തേക്ക് അവള്‍ നോക്കി. " അവിടെ പോയി ഇരുന്നാലോ ?" അവള്‍ ആലോചിച്ചു. ഒരു നിമിഷാര്‍ധത്തില്‍ തന്നെ തീരുമാനവും എത്തി. "ആകാം" .

എഴുനേല്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് മീര ശ്രദ്ധിച്ചത്. ഒരു ഉറുമ്പിന്‍കൂട്ടം എന്തോ തേടിപ്പിടിച്ചു കൊണ്ടുവരുന്നത്‌. അവള്‍ താഴേക്ക് കുനിഞ്ഞു ശ്രദ്ധയോടെ നോക്കി. ഒരു പാറ്റയുടെ മൃതശരീരം ആയിരുന്നു അത്. ഒരേ വലുപ്പത്തിലുള്ള, ഒരേ നിറക്കാരായ ഒരു പറ്റം ഉറുമ്പുകള്‍...അവ എത്രയെണ്ണം ഉണ്ടാകും? ആയിരമോ? രണ്ടായിരമോ? അവള്‍ എണ്ണാന്‍ ആരംഭിച്ചു. അടുത്ത നിമിഷം തന്നെ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. അവള്‍ കൌതുകത്തോടെ അവയെ നിരീക്ഷിക്കുവാന്‍ തുടങ്ങി. മരിച്ചു പോയ ഒരു പാറ്റ ഒരു കൂട്ടം ഉറുമ്പുകള്‍ക്ക് ഭക്ഷണമാകുന്നു. പാറ്റ മരിച്ചില്ലായിരുന്നു എങ്കിലോ? ഉറുമ്പുകള്‍ക്ക് അത് ഭക്ഷണം ആകുമായിരുന്നില്ല. മീര ഒരു അറിവ് കൂടി നേടി. മരിച്ചത് കൊണ്ടു പാറ്റ ഉറുമ്പുകള്‍ക്ക് ഭാരമായി. മരിച്ചില്ലായിരുന്നു എങ്കിലോ ? അത് ഉറുമ്പുകള്‍ക്ക് ഭാരം ആകുമായിരുന്നില്ല. ഒരു ചെറിയ പുഞ്ചിരിയോടെ മീര പാറ്റയെ നിരീക്ഷിക്കാന്‍ തുടങ്ങി. അടുത്ത നിമിഷം പാറ്റയുടെ പിന്‍നിര കാലുകളില്‍ ഒന്നു ചെറുതായി ഒന്നനങ്ങി. ഒരു ഞെട്ടലോടെ മീര മനസ്സിലാക്കി. പാറ്റ മരിച്ചിട്ടില്ല.. അപ്പോള്‍..............പാറ്റ മരിക്കാതെ തന്നെ ഉറുമ്പുകള്‍ക്ക് ഭാരമാകുന്നു. അറിവിന്റെ ധാരാളിത്തത്തില്‍ മീര തളര്‍ന്നു. വേവലാതിയോടെ അവള്‍ നിവര്‍ന്നിരുന്നു.

പലയാവര്‍ത്തി വായിച്ചു കഴിഞ്ഞ കത്ത് കയ്യിലുണ്ട്. കൈവെള്ളയില്‍ ചുരുട്ടിപിടിച്ച തുണ്ട് കടലാസിലേക്ക് അവള്‍ വേദനയോടെ നോക്കി. ഒരു പ്രണയലേഖനത്തിന് ഇത്തരം ഒരു അപഹാസ്യത നേരിടേണ്ടി വരുന്ന അവസ്ഥ മീരക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷെ........വിരലുകളാല്‍ കത്ത് ഞെരിഞ്ഞമര്‍ന്നുകൊണ്ടേയിരുന്നു. അമരുംതോറും കൈ ചൂടു പിടിക്കുന്നതായ്‌ അവള്‍ തിരിച്ചറിഞ്ഞു. അവള്‍ കൈത്തലം അയച്ചു. കരയില്‍ നിന്നും വെള്ളത്തിലേക്ക്‌ തിരിച്ചെത്തിയ മീനിന്റെതെന്നപോലെ കത്തിന്റെ ശ്വാസകോശങ്ങള്‍ വികസിച്ചു.

കത്തുകള്‍ക്ക് ജീവനുണ്ടോ ? കത്തുകള്‍ ശ്വസിക്കുമോ? മീര ചിന്തിച്ചു. ഉണ്ടെന്നു അവള്ക്ക് തോന്നി.

കത്തുകള്‍ക്കും ജീവനുണ്ട്. അവ ശ്വസിക്കുന്നതും ഓക്സിജന്‍ തന്നെയാണ്. നമ്മള്‍ ചുറ്റുപാടുകളില്‍ നിന്ന്, മുന്നിലും പിന്നിലും മുകളിലും എല്ലാം നിറഞ്ഞു നില്ക്കുന്ന അസംഖ്യം വയുപടലങ്ങളില്‍ നിന്ന് ഓക്സിജന്‍ ആഗിരണം ചെയ്യുന്നു. എന്നാല്‍ കത്തുകള്‍ ആകട്ടെ , അവയുടെ അസംഖ്യം മൂക്കുകള്‍ കത്ത് വായിക്കുന്നയാളുടെ വായിലുടെ കടന്ന്, ശ്വാസകോശങ്ങളില്‍ എത്തി അവിടെ നിന്നും ഓക്സിജന്‍ വലിച്ചെടുക്കുന്നു. പ്രണയിനിയുടെ കത്തിനാകട്ടെ തോത് കൂടുതല്‍ ആണ്. അത്തരം കത്തുകള്‍ ഒരു ഓക്സിജന്‍ കണിക പോലും അവശേഷിപ്പിക്കാതെ എല്ലാം തന്നെ വലിച്ചെടുക്കുന്നു. പുതിയ ഓക്സിജന്‍ തരികള്‍ ശ്വാസകോശങ്ങളില്‍ എത്തുന്നത്‌ വരെ നമുക്കു ശ്വാസം മുട്ടുന്നു. പുതുതായി എത്തിയവര്‍ അനാഥമായ അവിടെ ഒരു പരിചയക്കാരനെ പോലും കാണാതെ ഉഴറുംബോഴും നമുക്കു ശ്വാസം മുട്ടുന്നു. അവസ്ഥ ഭയാനകമാണ്, ഏറെ വശ്യവും........

എന്നാല്‍ കത്തുകള്‍ നമ്മേപോലെ അല്ല ഉച്ച്വസിക്കുന്നത്. അത് CO2 തന്നെ ആവണം എന്നില്ല. കത്തുകള്‍ ചിലപ്പോള്‍ ഓക്സിജന്‍ ഉം ചിലപ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉം എന്തിന് , മീത്യ്ല്‍ ഐസോ സയനീറ്റ്‌ ഉം വരെ ഉച്ച്വസിക്കാറുണ്ട്. ചില കത്തുകള്‍ വായിച്ചു തീരുമ്പോള്‍ നമുക്കു പുതിയ ഒരു ഉണര്‍വ് ലഭിക്കുന്നത്‌ അത് കൊണ്ടാണ്. ചിലത് നമ്മളെ ശോകാകുലരാക്കും, ചിലത് വീര്‍പ്പു മുട്ടിക്കുന്നു. അപൂര്‍വ്വം ചിലത് നമ്മളെ ബോധരഹിതര്‍ ആക്കുന്നു. ചില കത്തുകള്‍ക്ക് റേഡിയോ ആക്റ്റിവിറ്റി ഉണ്ട്. അത് നമ്മുടെ ദേഹം തളച്ചു യാത്രയാകുന്നു. പോകുന്ന പൊക്കിള്‍ കോശങ്ങളെ അയണീകരിക്കുന്നു. കാര്യമായ ജനിതകമാറ്റം വരുത്തുന്നു. അത്തരം കത്തുകള്‍ വായിച്ചുതീരുമ്പോള്‍ നാം നാമല്ലതായിതീരുന്നത് അത് കൊണ്ടാണ്. നാം എല്ലാം മറക്കുന്നതും.

കൈവെള്ളയില്‍ ഇരുന്ന കത്ത് മീര നിവര്‍ത്തി. അവന്റെ കത്ത്. മീരക്ക് വീണ്ടും ശ്വാസം മുട്ടി. ഒരു കത്തിനും വലിച്ചെടുക്കാന്‍ ആവാതത്രയും ഓക്സിജന്‍ ചുറ്റുപാടുകളില്‍ നിന്നും വലിച്ചെടുക്കാന്‍ അടുത്ത നിമിഷങ്ങള്‍ മീര ശ്രദ്ധിച്ചു. ദയാരഹിതമായ ചുംബനങ്ങളെകുറിച്ച്...പുകയിലമണം ഉള്ള ചുണ്ടുകളെ കുറിച്ച് ഓര്മ്മ വരുമ്പോഴെല്ലാം മീരക്ക് ശ്വാസം മുട്ടും.

തനിക്ക് ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്സിജന്‍ തരികള്‍ അപ്പ്രത്യക്ഷമായാലുള്ള അവസ്ഥയെകുറിച്ച് മീര പെട്ടെന്ന് ഓര്ത്തു. അവള്‍ പേടിച്ചു. കാരണം ഉണ്ട്. കുറച്ചു നാള്‍ മുന്പ് അവന്റെ കത്ത് കിട്ടിയ ദിവസം ഒരു ൧൫ മിനിട്ട് നേരത്തേക്ക് അവള്ക്ക് ശ്വാസം കിട്ടിയില്ല. കണ്ണുകള്‍ മലര്‍ക്കെ തുറന്നു, കിടക്കയില്‍ മലര്‍ന്നു കിടന്ന് അവള്‍ കൈകാലിട്ടടിച്ചു. ശരീരം കൊണ്ടു ഉറക്കെ നിലവിളിച്ചു. ഒരിറ്റു ദാഹജലത്തിനായ്‌ അവളുടെ തൊണ്ട കേണു. വിശുദ്ധ നിമിഷങ്ങളില്‍ അവള്‍ അവനെ തള്ളിപറഞ്ഞു. അവന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നതും അവന്‍ കയത്തില്‍ മുങ്ങിതാഴുന്നതും അവള്‍ സ്വപ്നം കണ്ടു. അതോടെ പിണങ്ങി നിന്ന ഓക്സിജന്‍ തരികള്‍ മുറിയിലേക്ക് തിരിച്ചു വന്നു. അവളുടെ കണ്ണുകള്‍ ശാന്തമായ്‌, കാലുകള്‍ തളര്‍ന്നു. സുഖകരമായ ഒരു ആലിന്കനതിലേക്കു .... മയക്കത്തിലേക്ക് അവള്‍ വീണു.

മീര ഓര്‍മ്മയില്‍ കൂടുതല്‍ തളര്‍ന്നു. എന്നും അങ്ങനെ സംഭവിച്ചേക്കുമോ? അവള്‍ ഭയപെട്ടു. ഇന്നലെ തന്റെ മുറിയില്‍ വച്ചു കത്ത് ആദ്യം വായിച്ചപ്പോള്‍ ഒരു മുപ്പതു സെക്കന്റ്‌ നേരത്തേക്ക് അവള്ക്ക് ശ്വാസം മുട്ടി. അത്തരം ഒരു സാഹചര്യം ഒഴിവാക്കാന്‍ ആണല്ലോ മുറി വിട്ടു താന്‍ പുറത്തിറങ്ങിയതെന്നു അവള്‍ ഓര്ത്തു. കൂടുതല്‍ സുര്യപ്രകാശം ഉള്ളിടത്ത് കൂടുതല്‍ ഓക്സിജന്‍ ഉണ്ടാകും എന്നവള്‍ പഠിച്ചിട്ടുണ്ട്.

നന്ദിതയെപ്പോലെ താനും തന്‍റെ ചിന്തകളുടെ തടവുകാരിയാനെന്നു മീരക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍ തനിക്ക് പരിചിതമായ ലോകത്തേക്ക് പ്രവേശിക്കാന്‍ മീരക്ക് നിമിഷങ്ങള്‍ പോലും വേണ്ട. കത്തുകള്‍ നമുക്കെന്താണ് തരുന്നത്? ചോദ്യത്തിന് പലപ്പോഴും യുക്തിഭദ്രമായ ഒരു ഉത്തരം കണ്ടുപിടിക്കാന്‍ മീരക്ക് കഴിയാറില്ല.

കരിയിലകൂട്ടതിനുള്ളില്‍ നിന്നും തന്‍റെ ഇരയായ പുഴുവിനെ വിദഗ്ധമായി കൊത്തിയെടുക്കുന്ന കോഴിയുടെ വശ്യമായ കൊക്ക് പോലെ ആയിരുന്നു അവന്റെ കത്തുകള്‍. മറവിയില്‍ ആണ്ടതെന്നു വിശ്വസിച്ചിരുന്ന ഒരു ഭൂതകാലം കത്തുകള്‍ ചികഞ്ഞെടുത്തുകൊണ്ടിരുന്നു. ചരിത്രം ഉറങ്ങുന്ന കോളേജ് ഇടനാഴിയിലെ നിഴല്‍ സ്ഥാനങ്ങളും, കായല്ക്കരയിലെ ഹൃദ്യമായ കാറ്റിന്റെ ഗന്ധവും, വാക്കുകളെ ഖനീഭവിപ്പിച്ചു ചുംബനമഴ പെയ്യിക്കുന്ന ക്ലാസ്സ് റൂം ചുവരുകളും അവളിലേക്ക്‌ മടങ്ങി വന്നു. കൊതി പിടിച്ച വിരല്‍തുമ്പുകളും , പുകയിലമണം ഉള്ള ചുണ്ടുകളും അവള്‍ ഓര്ത്തു. കാഫ്കയും ബുദ്ധന്‍ ഉം അവളിലേക്ക്‌ പരകായപ്രവേശം നടത്തി. പച്ചക്കിളികളുടെ പാട്ടും വിജനമായ വയലുകളുടെ ഭീതിപ്പെടുത്തുന്ന നിശബ്ദതയും അവളിലേക്ക്‌ തിരിച്ചെത്തി. അവളില്‍ സഹജമായ നിര്‍വികാരത മായ്ച്ചുകളയാന്‍ അവക്കായി.

ആശുപത്രിയിലെ അജ്ഞാതവാസക്കാലത്ത് വേദനയെ ഞെരിച്ചമര്‍ത്തി കൊണ്ട്, ഘടികാരത്തിന്റെ പാഞ്ഞുപോകുന്ന സൂചികളെ പിടിച്ചുനിര്തികൊണ്ട് അവന്‍ എഴുതിയ ഏതാനും കത്തുകള്‍ അവള്ക്ക് ലഭിച്ചിരുന്നു. എല്ലാം ഓക്സിജന്‍ തേടുന്നവ. ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാനില്ലേ എന്ന് അവള്‍ ചിന്തിച്ചിരുന്നു. തന്‍റേതായ മുറിയില്‍ തന്‍റെ പുസ്തകങ്ങള്‍ക്കും ഭ്രാന്തുകള്‍ക്കും ഇടയില്‍ താന്‍ അനുഭവിച്ചിരുന്ന ദ്രവിപ്പിക്കുന്ന ഏകാന്തതയെ , ആശുപത്രിയിലെ മരുന്ന് മണക്കുന്ന അന്തരീക്ഷവുമായി ഭംഗിയായ്‌ ബന്ധപെടുതാന്‍ അവള്ക്ക് കഴിഞ്ഞിരുന്നു. എന്നിട്ടും അവന്റെ കത്തുകളെ അവള്‍ ഭയത്തോടെ കാത്തിരുന്നു.

ഒരിക്കല്‍ അവന്‍ എഴുതി. കണ്ടുമുട്ടിയപ്പോള്‍ പെയ്ത മഴയെ കുറിച്ച്, പ്രണയമന്ത്രങ്ങള്‍ വിറച്ചു വീണ ദിവസത്തെ കുറിച്ച്, ആദ്യ ചുംബനം പിറന്ന നിമിഷത്തെ കുറിച്ച്, എല്ലാം. മീര എല്ലാം ഓര്‍ക്കുമായിരുന്നു. അവനും അവള്‍ക്കും ഇടയില്‍ മഴ ചാറിയിരുന്ന കാലത്തു അവള്‍ ഓര്‍മയില്‍ പൂത്തുലയുമായിരുന്നു. മഴ പെയ്തു ചാലുകള്‍ നിറഞ്ഞപ്പോള്‍ , പെരുമഴ പെയ്തില്‍ ചാല് കടലായ്‌ രൂപാന്തരപെട്ടപ്പോള്‍ ഓര്‍മയില്‍ അവള്ക്ക് തണുത്തു. കടലിനു മുകളില്‍ സുര്യന്‍ മിഴി തുറന്നപ്പോള്‍ അവള്ക്ക് നീറി. നീറ്റല്‍ പൊള്ളല്‍ ആയി. പൊള്ളല്‍ ഭ്രാന്തായി. ഭ്രാന്തു പിന്നീട് ഓക്സിജന്‍ പിണങ്ങുന്ന അവസ്ഥയും.

ആദ്യകത്ത് കിട്ടിയ ദിവസം മീരക്ക് ആറാട്ടുപുഴ ഉത്സവം ഓര്മ്മ വന്നു. അന്നവള്‍ ഏറെ സംസാരിച്ചു.മുത്ത്‌ ചിതറുന്നത്‌ പോലെ ചിരിച്ചു. അച്ഛനെയും അനിയനെയും ചുംബിച്ചു. അടുപ്പത്ത് വച്ച കലത്തില്‍ നിന്നും തിളച്ച ചോറ് ഒരു പിടി വാരി, പിന്മുട്ടത് കാക്കകള്‍ക്കും കോഴികള്‍ക്കും എറിഞ്ഞു കൊടുത്തു. മോട്ടോര്‍ ഓണ്‍ ആക്കി നാലു തവണ ടാങ്ക് നിറച്ചു. നാലു തവണ കുളിച്ചു. കൂട്ടുകാരികളോട് ആവശ്യമില്ലാതെ ഓരോന്ന് സംസാരിച്ചു. ബസില്‍ വച്ചു ദേഹത്ത് കൈ വച്ച ചെറുപ്പക്കാരനെ ഹൃദ്യമായി അവഗണിച്ചു. രാത്രി തന്‍റെ മുറിയില്‍ കട്ടിലില്‍ കിടന്ന് അവള്‍ മുന്നാരിലെയും ഊട്ടിയിലേയും തണുപ്പിനെ പറ്റി ചിന്തിച്ചു. കാഫ്കയുടെ പ്രണയലേഖനങ്ങള്‍ കട്ടിലിനു താഴേക്ക്‌ നീക്കിവച്ചു. പുലര്‍ച്ചെ ഇതളുകളില്‍ ഒരു മഞ്ഞു തുള്ളിയായ്‌ ഉണരുന്ന ഒരു ചെമ്പനീര്‍പൂവാണ് താന്‍ എന്ന് സങ്കല്പിച്ചു. ഭാവനയില്‍ തന്നെ അവള്‍ കോരിത്തരിച്ചു. വശ്യമായ ഒരു ഡിസംബര്‍ അവള്ക്ക് മുന്നില്‍ അനാവരണം ചെയ്യപെട്ടു. അടുത്ത കത്തില്‍ എന്തായിരിക്കും എന്ന് ചിന്തിച്ചു ചിന്തിച്ചു അവള്‍ ഉറങ്ങിപ്പോയി.
പിന്നീടും ഏതാനും കത്തുകള്‍. എല്ലാം തന്നെ ഡിസംബറിന്റെ നേര്ത്ത തണുപ്പ് നിറഞ്ഞവ. അവനോടു ചേരാന്‍ കൊതിപ്പിച്ചിരുന്ന ഹൃദ്യമായ തണുപ്പ് നിറഞ്ഞവ.
പിന്നീടുള്ള കത്തുകളില്‍ മഴമേഘങ്ങള്‍ ആയിരുന്നു. തന്‍റെ മുറിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നതായ്‌ മീര തിരിച്ചറിയുന്നതും അക്കാലത്താണ്. കുട്ടിക്കാലം മുതലേ തന്നില്‍ നിറഞ്ഞു കവിഞ്ഞു നിന്ന അന്തര്മുഖത്വതിന്റെയും അപകര്‍ഷതാബോധത്തിന്റെയും കടല്‍ ഖനീഭവിക്കുന്നതും, തന്‍റെ മുറിയുടെ മേല്‍ക്കൂരയില്‍ ഒരു വലിയ കാര്‍മേഘമായി രൂപം കൊള്ളുന്നതും അവള്‍ അറിഞ്ഞു. രാത്രിയിലെ ഏതോ ഒരു യാമത്തില്‍ അത് മഴയായ്‌ പെയ്തിറങ്ങുന്നതും, പെരുമഴപെയ്തില്‍ തന്നിലെ അനാവശ്യ ചമയങ്ങള്‍ എല്ലാം നനഞ്ഞു മായുന്നതും അവള്‍ അറിഞ്ഞു.ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഉത്സാഹത്തോടെ അവള്‍ മഴ നനഞ്ഞു. മഴവെള്ളം വീണു നിറഞ്ഞ തറയില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് അവള്‍ നീന്തിത്തുടിച്ചു. തന്‍റെ ദേഹത്തിന്റെ ഓരോ ഇഞ്ച് സ്ഥാനങ്ങളിലും മഴത്തുള്ളികള്‍ വന്നു വീഴുന്ന ശബ്ദം കെട്ട് അവള്‍ നിഗൂഡം ആയി ആനന്ദിച്ചു. സ്വന്തം ദേഹത്തോട് മീരക്ക് വലിയ മതിപ്പു തോന്നിയിരുന്ന കാലമായിരുന്നു അത്. ഏറെ നേരം മഴ നനഞു തളര്‍ന്ന ഒരു കുട്ടിയെപ്പോലെ നഗ്നയായ്‌ അവള്‍ തറയില്‍ ചുരുണ്ടു കിടന്നു മയങ്ങി.
മഴയ്ക്ക് ശേഷം വെയില് വന്നു. കത്തുകളില്‍ ചുട്ടുപൊള്ളുന്ന കിരണങ്ങള്‍ ഉണ്ടായിരുന്നു. കത്തുകളില്‍ 'സ്വന്തം' എണ്ണ വാക്കു കണ്ടു മീര ആദ്യം അതിശയിച്ചു. അതിന്റെ അര്‍ത്ഥതലങ്ങള്‍ അറിഞ്ഞതോടെ അവള്‍ വിയര്‍ത്തു തുടങ്ങി. പിന്നീടുള്ള കത്തുകളില്‍ പുതിയ പുതിയ സുര്യന്മാര്‍ രംഗപ്രവേശം ചെയ്തു. കളങ്കമില്ലാത്ത സ്നേഹത്തിന്റെ ആസക്തി അവളെ അകാരണമായി ചൂടു പിടിപ്പിച്ചു കൊണ്ടിരുന്നു. താന്‍ ഉരുകാന്‍ തുടങ്ങുന്നു എന്ന് മീരക്ക് തോന്നി. പതിയെ പതിയെ അവളുടെ മുറി ഒരു മരുഭൂമിയായ്‌. അവള്ക്ക് ചുട്ടു പൊള്ളി. സന്ദര്‍ശകരുടെ കപ്പല്ചാലുകള്‍ തന്‍റെ മുറിയെന്ന ദ്വീപില്‍ നിന്നും അകന്നു കഴിഞ്ഞെന്നു അവള്ക്ക് ബോധ്യമായി . ആ അറിവ് മീരയെ ഭ്രാന്ത് പിടിപ്പിച്ചു. ആസക്തി നിറഞ്ഞ കണ്ണുകളെ നിര്‍വികാരതയോടെ നേരിടണം എന്ന് അവള്‍ തീരുമാനിച്ചു. അതിനായ്‌ കോളേജ് ലൈബ്രറി സൂക്ഷിപ്പുകാരനെ നാല് ദിവസം രഹസ്യമായി നിരീക്ഷിച്ചു. എന്നാല്‍ കണ്ണുകളിലെ സുര്യന്‍ തന്നെ തളര്‍ത്തുന്നു എന്ന് ബോധ്യപെട്ടപ്പോള്‍ അവളുടെ നാവിന്റെയും കൈവിരലുകളുടെയും താളം തെറ്റി. 'പശ്ചാത്താപം' എന്ന വാക്കു മീര ആദ്യമായി ഉപയോഗിക്കുന്നതും അക്കാലത്താണ്.
നിര്‍വികാരത തന്നിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ച കാലത്തു മീര രഹസ്യമായി ശ്വാസം പിടിച്ചു നിര്‍ത്താനുള്ള പരിശീലനത്തില്‍ എര്പെട്ടിരുന്നു. ഏറെ താമസിയാതെ ഒരു മുപ്പതു സെക്കന്റ്‌ നേരത്തേക്കെങ്കിലും ശ്വാസം പിടിച്ചുനിര്‍ത്താന്‍ അവള്‍ പഠിച്ചു. എന്നാല്‍ അവന്റെ കത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ഒരു ബൂമരാന്ഗ് പോലെ അത് അവളിലേക്ക്‌ തിരിച്ചടിച്ചു. അങ്ങിനെയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്പ് അവള്‍ കഠിനമായ ഓക്സിജന്‍ പ്രതിസന്ധിയില്‍ അകപെട്ടത്‌.
കാലിന്റെ പെരുവിരലില്‍ നിന്നും ഒരു നോവ്‌ ഉച്ചി വരെ പടര്ന്നപ്പോഴാനു മീര ചിന്തയില്‍ ഉണര്‍ന്നത്. പെരുവിരലില്‍ പുരണ്ട ആ നോവില്‍ അവന്റെതല്ലാത്ത ഏതോ വൈദേശിക ജീനിന്റെ സാമീപ്യം അവള്‍ തിരിച്ചറിഞ്ഞു. അവള്‍ താഴേക്ക്‌ നോക്കി. ഉറുമ്പുകള്‍ തന്‍റെ കാലിനു ചുറ്റും കൂടിയിരിക്കുന്നത് കണ്ടു അവള്ക്ക് ആകാംഷയായ്. പട്ടയെ അവിടെയെങ്ങും കാണാനും എല്ലാ. ഫോര്‍മിക്‌ ആസിഡ് നല്കിയ ചെറിയ നോവ്‌ ഉള്ളില്‍ അഡ്രിനാലിന്‍ ഉല്‍പാദനത്തെ ഗണ്യമായി കൂട്ടുന്നുന്ടെന്നു അവള്‍ അറിഞ്ഞു.
അവന്റെ കത്തിന് ജീവന്‍ ഉണ്ട്. എന്നാല്‍ അത് ശ്വസിക്കുന്നെ ഉള്ളു. ഒരു അക്ഷരം സംസാരിക്കുന്നില്ല. ഒന്നു അനങ്ങുന്നു പോലും ഇല്ല. ഒന്നും ചെയ്യാന്‍ ഇല്ലാത്തപ്പോള്‍ മറ്റു ജീവികള്‍ ചെയ്യുന്നത് പോലെ കൊട്ടുവായും ഇടുന്നില്ല. കത്തിന് ജീവനുണ്ടെന്നു തനിക്കറിയാം. മറ്റാര്‍ക്കറിയാം അത്? കയ്യിലുള്ള കത്തും താനും തമ്മില്‍ എന്താണ് വ്യത്യാസം എന്ന് മീര ചിന്തിച്ചു. രൂപത്തില്‍ അമ്പരപ്പിക്കുന്ന വൈജാത്യം ഉണ്ടെങ്കിലും ചലനങ്ങളില്‍ മീര ഒരു പാടു സാദൃശ്യം കണ്ടെത്തി. തനിക്ക് ജീവന്‍ ഉണ്ടെന്നു തനിക്കറിയാം. ഉറുമ്പുകള്‍ക്ക് അറിയാമോ അത്? അവള്‍ പെട്ടെന്ന് ചാടി എഴുനേറ്റു. മരിക്കാതെ തന്നെ ഉറുമ്പുകള്‍ക്ക് ഭക്ഷണമായി മാറിയ ആ പാറ്റയെ തന്നെ ചിന്തിച്ചു കൊണ്ടു അവള്‍ തണലിലേക്ക്‌ നീങ്ങി.
എന്നിട്ട് വീണ്ടും ചിന്തിക്കുവാന്‍ തുടങ്ങി.
ജീവനുള്ള എന്തിന്റെയും ജീവന്‍ നമുക്കു ഇല്ലാതാക്കാം. വഴികള്‍ അനേകമാണ്. തന്‍റെ ജീവന്‍ ഇല്ലാതാവാന്‍ അവന്റെ പത്തു കത്തുകള്‍ ഒരുമിച്ചു കിട്ടിയാല്‍ മതിയെന്ന് അവള്‍ക്കറിയാം. തന്‍റെ വിടാതെ പിടികൂടിയിരിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കത്തുകളിലെ ജീവന്‍ എടുത്താലോ എന്നവള്‍ ഒരു പാടു വട്ടം ആലോചിച്ചതാണ്. പക്ഷെ അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങുമ്പോഴേക്കും മീര പച്ചക്കിളികളുടെ പട്ടു കേള്‍ക്കും. ബുദ്ധന്റെ സ്ത്രൈണത അവളെ മഴയെ വശീകരിക്കും. കാഫ്കയുടെ കണ്ണുകള്‍ അവളെ തുറിച്ചു നോക്കും. വിരല്‍ തുമ്പുകള്‍ അവളെ തരളിതയാക്കും . ചുണ്ടുകളിലെ വന്യതയില്‍ അവള്‍ എല്ലാം മറക്കും. എന്നാല്‍ നിമിഷങ്ങള്‍ക്കകം എല്ലാം മാഞ്ഞ്, വെയിലില്‍ വാടിക്കരിഞ്ഞ നെല്‍ചെടികള്‍ മാത്രം നിറഞ്ഞ വയലിന്റെ ഭീതിപ്പെടുത്തുന്ന നിശബ്ദത അവളെ കീഴ്പെടുത്തും. പിന്നീടെല്ലാം പതിവുപോലെ. അവളുടെ ആദ്യ കാമുകന്‍ പിണങ്ങി നില്‍ക്കുകയായ്‌. ശരീരവും മനസ്സും ഒരു പോലെ പിടയുന്ന ആ സുവര്‍ണ്ണ നിമിഷങ്ങളില്‍ താന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ദൈവീകമാണെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ആ നിമിഷങ്ങളില്‍ അവള്‍ അവനെ വെറുക്കാന്‍ തുടങ്ങും. അതോടെ ഓക്സിജന്‍ അവളിലേക്ക്‌ തിരിച്ചെത്തും. ആസക്തി അസഹ്യമായ പ്രണയം ചുംബിച്ചു ഉണര്‍ത്തിയ പൂവുകളില്‍ സാന്ത്വനത്തിന്റെ മൃദുസ്പര്‍ശവുമായ് അവന്‍ എത്തും. ആ ലയനത്തില്‍ തനിക്ക് ശൂന്യതയുടെ സ്വഭാവമാണെന്ന് മീരക്ക് തോന്നിയിട്ടുണ്ട്.
കത്തുകളെ നമ്മള്‍ എങ്ങിനെ കൊല്ലും? അതിനും വഴികള്‍ അനേകമാണ്. ഒരു ഈര്‍ക്കിലി എടുത്തു ദേഹം മുഴുവനും കുത്തി മുറിവേല്പിച്ചു കൊല്ലാം. ഒരു തീപ്പെട്ടികൊള്ളിയെടുത്തു ഉറച്ചു ചുട്ടു കൊല്ലാം. ഭീമന്‍ ജരാസന്ധനെ എന്ന വണ്ണം നെടുകെ പിളരാം. അല്ലെങ്കില്‍ കൂടുതല്‍ പ്രായോഗികവും സാധാരണവും ആയ രീതിയില്‍ കീറിപ്പറച്ചു കൊല്ലാം. അത് വളരെ ദയനീയമാനെന്നു മീരക്ക് തോന്നി. കൈകള്‍.......കാലുകള്‍.....തല......മീര വേദനയോടെ കണ്ണുകള്‍ അടച്ചു. ഓക്സിജന്‍ താനിലേക്ക് എത്തുന്നില്ലെന്ന് അവള്‍ മനസ്സിലാക്കി.
ഇരുകൈകളും കൊണ്ടു അവള്‍ കത്തില്‍ മുറുകെ പിടിച്ചു. ഒരു നിമിഷാര്‍ദ്ധം. അവള്‍ കത്ത് നെടുകെ കീറി. നിശബ്ദമായ ഒരു നിലവിളിയോടെ അത് മരിച്ചു. മരിച്ചു പോയ കത്തിന്റെ രണ്ടു കഷണങ്ങളും അവള്‍ നിലത്തു വച്ചു. എന്നിട്ട് അതില്‍ ഒരെണ്ണം തല തിരിച്ചു വച്ചു. മുറി കൂടരുതല്ലോ? എന്നിട്ട് ആകാശത്തിലേക്ക് കൈകള്‍ ഉയര്ത്തി ഓക്സിജന്‍ തരികളെ ക്ഷണിച്ചു. ക്ഷണം കേട്ട മാത്രയില്‍ അവന്‍ അവളുടെ അടുത്തെത്തി. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ അവന് പരിചയം ഉള്ള ദേഹത്തിന്റെ മുക്കിലും മൂലയിലും പുതിയൊരു ആവേശത്തോടെ അവന്‍ അലഞ്ഞു നടന്നു. തന്‍റെ വീര്‍പ്പുമുട്ടല്‍ ക്രമേണ ഇല്ലാതാകുന്നതായ്‌ അവള്‍ മനസ്സിലാക്കി.
മീര എഴുനേറ്റു. തന്‍റെ മുറിയില്‍ ഷെല്‍ഫില്‍ ഇരിക്കുന്ന പുസ്തകങ്ങളും, അലമാരയില്‍ ഇരിക്കുന്ന വസ്ത്രങ്ങളും, പിന്നെ തന്‍റെ ഭ്രാന്തുകളും പായ്ക്ക് ചെയ്യേണ്ടതിനെ പറ്റി ആലോചിച്ചുകൊണ്ട്‌ അവള്‍ നടന്നു. കണ്ണുകള്‍ അടച്ചു പിടിച്ചു കൊണ്ടു, ഉള്ളില്‍ ഓക്സിജന്‍ തൊട്ടുണര്‍ത്തിയ ഓര്‍മ്മകളെ, അനുഭൂതിയുടെ ബീജങ്ങളെ അവഗണിച്ച് കൊണ്ടു അവള്‍ നടന്നു. റൂമില്‍ എത്തി തനിക്കേറെ ഇഷ്ടപെട്ട വോയ്നിചിന്റെ പുസ്തകത്തില്‍ നിന്നും അവള്‍ ഒരു കടലാസ് പുറത്തെടുത്തു. അവസാനത്തേത്. എന്ന് അയക്കണം. അവള്‍ അതില്‍ എഴുതിയിരുന്ന അക്ഷരങ്ങള്‍ വീണ്ടു വായിച്ചു.
" പ്രിയപ്പെട്ട കൂട്ടുകാരാ, ജീവിക്കാന്‍ ഓക്സിജന്‍ വേണം. എനിക്കും നിനക്കും. ആയതിനാല്‍ കത്തുകളെ കൊല്ലേണ്ടാതുണ്ട്. നിന്റെ കത്തുകളെ ഞാനും, എന്റെ കത്തുകളെ നീയും, അല്ലെങ്കില്‍ ഒരു പക്ഷെ നീയും നാളെ ഓക്സിജന്‍ ഇല്ലാതെ ......കൊന്നേക്ക് അവയെ...."
............................................................

1 comment: